തിരുവനന്തപുരം: കനത്ത ചൂടിൽ വെന്തുരുകയാണ് കേരളം. ആശ്വാസമായി വേനൽമഴ എത്തുമെന്ന് പലപ്പോഴായി പ്രവചിച്ചെങ്കിലും കാര്യമായി ഇക്കുറി പെയ്‌തിട്ടില്ല എന്നതാണ് വാസ്‌തവം. ഈ ആഴ്‌ചയോടെ വേനൽ മഴ ശക്തമാകും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ മാസം പത്താം തീയതി വരെ സംസ്ഥാനത്ത് എല്ലാ ദിവസങ്ങളിലും മഴ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
ഈ അറിയിപ്പ് പ്രകാരം കാസർഗോഡ് ഒഴികെ 13 ജില്ലകളിലും മഴ ഇന്ന് സാധ്യതയുണ്ട്. ഇതിൽ തന്നെ രണ്ട് ദിവസങ്ങളിലായി മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് ഒൻപതിന് മലപ്പുറം, വയനാട് ജില്ലകളിലും 10ന് ഇടുക്കി ജില്ലയിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വേനൽമഴ എത്തിയാൽ മാത്രമേ കേരളത്തിലെ ചൂടിന് ഒരു ശമനം ഉണ്ടാവുകയുള്ളൂ എന്നാണ് വിലയിരുത്തൽ.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് ഇപ്പോഴും തുടരുകയാണ്. 0.5 മുതൽ 1.5 മീറ്റർ വരെ അതിതീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ഗവേഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കേരള തീരത്ത് ഇന്ന് രാവിലെ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ടും മിനിഞ്ഞാന്നുമായി കന്യാകുമാരിയിൽ ആറ് പേരുടെ ജീവനാണ് നഷ്‌ടമായത്. കടലിൽ കുളിക്കാൻ ഇറങ്ങിയവരാണ് മരണപ്പെട്ടത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി എല്ലായിടത്തും മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് ഈ സംഭവവികാസം ഉണ്ടായിരിക്കുന്നത്. കള്ളക്കടൽ പ്രതിഭാസം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ കടന്ത് നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കടൽ ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കണമെന്നാണ് ദേശീയ സമുദ്രഗവേഷണ കേന്ദ്രൻ നൽകുന്ന മുന്നറിയിപ്പ്.
കൂടാതെ മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷികാണാമെന്നും വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാമെന്നും, മത്സ്യ ബന്ധനം ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ജാഗ്രതാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. അതിനിടെ സംസ്ഥാനത്ത് ചൂട് കുതിച്ചുയരുകയാണ്. പകൽ സമയത്ത് പുറത്തിറങ്ങുന്നവർ പരമാവധി സൂക്ഷിക്കണം. ഉച്ചവെയിൽ ഒഴിവാക്കി ജോലി സമയം ക്രമീകരിക്കാനാണ് എല്ലാവരോടും നിർദ്ദേശിക്കുന്നത്. വേനൽമഴ എല്ലായിടത്തും ഒരുപോലെ എത്താതെ ചൂടിൽ കുറവുണ്ടാവില്ലെന്നാണ് വിലയിരുത്തൽ.