തിരുവനന്തപുരം: ലോക്താന്ത്രിക് ജനതാദൾ പിളർന്നതായി വി. സുരേന്ദ്രൻ പിള്ള. സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ സ്വീകരിച്ച അച്ചടക്ക നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് വിമത നേതാവ് സുരേന്ദ്രൻ പിള്ള പറഞ്ഞു. ഇതു സംബന്ധിച്ച് എൽഡിഎഫിന് കത്തയച്ചുവെന്നും ഇനി അവരാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സെൻട്രൽ കമ്മിറ്റി നോമിനേറ്റ് ചെയ്ത പ്രസിഡന്റിന് സഹഭാരവാഹികൾക്ക് എതിരെ നടപടിയെടുക്കാൻ അധികാരമില്ലെന്നും സുരേന്ദ്രൻ പിള്ള പറഞ്ഞു. ഭാവി പരിപാടികൾ തീരുമാനിക്കാൻ ഷെയ്ഖ് പി ഹാരിസ് ഉൾപ്പെട്ട 15 അംഗ കമ്മിറ്റി യോഗം ചേരുമെന്നും എൽജെഡിയെ രക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെയാണ് വിമത നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ എൽജെഡി നേതൃയോഗം തീരുമാനിച്ചത്. അച്ചടക്ക ലംഘനം നടത്തിയതിന് സുരേന്ദ്രൻ പിള്ളയെ സസ്‌പെൻഡ് ചെയ്യുകയും ജനറൽ സെക്രട്ടറി ആയിരുന്ന ഷെയ്ഖ് പി ഹാരിസ്, സെക്രട്ടറിമാരായ അജയകുമാർ, രാജേഷ് പ്രേം എന്നിവരെ സ്ഥാനങ്ങളിൽ നിന്നും നീക്കുകയും ചെയ്തിരുന്നു.