ഈ വർഷം യുകെയില്‍ പഠനം ആരംഭിച്ച അന്താരാഷ്‌ട്ര വിദ്യാർത്ഥികള്‍ക്ക്, സർക്കാർ ഈയടുത്ത് നടപ്പിലാക്കിയ കർശനമായ വിസ നിയന്ത്രണങ്ങള്‍ കാരണം അവരുടെ കുടുംബങ്ങളെ ഒപ്പം കൊണ്ടുവരുന്നത് വളരേയേറെ ബുദ്ധിമുട്ടുള്ളതാക്കി മാറ്റിയിട്ടുണ്ട്.
യുകെയില്‍ ജോലി ചെയ്യുന്നതിനുള്ള ചവിട്ടുപടിയായി ചില വിദ്യാർത്ഥികള്‍ മുൻ സംവിധാനത്തിലൂടെ വിദ്യാർത്ഥി വിസയെ ഉപയോഗിച്ചിരുന്നുവെന്നും യുകെ സർക്കാർ അവകാശപ്പെടുന്നു.
എന്നാല്‍ പഠനം പൂർത്തിയാക്കുന്നതിന് മുമ്ബ് വിസ മാറുന്നതില്‍ നിന്ന്, അതായത് സ്റ്റുഡന്റ് വിസയില്‍ നിന്നും വർക്ക് വിസയിലേക്ക് മാറുന്നതൊക്കെ പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഒഴിവാക്കിയിട്ടുണ്ട്. യഥാർത്ഥ വിദ്യാഭ്യാസത്തിനുപകരം ഇമിഗ്രേഷൻ ആവശ്യങ്ങള്‍ക്കായി വിസ ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചില സ്ഥാപനങ്ങള്‍ “ഇമിഗ്രേഷൻ വില്‍ക്കുകയാണ്, വിദ്യാഭ്യാസമല്ല, അവരുടെ ലക്ഷ്യം” എന്നും സർക്കാർ അവകാശപ്പെടുന്നു.
മൊത്തത്തിലുള്ള കുടിയേറ്റ സംഖ്യ ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യുകെ സർക്കാർ പുതിയ നിയന്ത്രണങ്ങള്‍ രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്നത്. യുകെയിലേക്കുള്ള കുടിയേറ്റം 2022 ല്‍ റെക്കോർഡ് നിരക്കായ 745000 ലേക്ക് എത്തിയിരുന്നു. ഈ സംഖ്യകള്‍ കുറയ്ക്കുന്നതിന് വേണ്ടിയാണ് സർക്കാർ പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. വർക്ക്, വിദ്യാഭ്യസ, ഫാമിലി വിസകളേയാണ് ഈ നിയന്ത്രണങ്ങള്‍ കൂടുതലായി ബാധിക്കുന്നത്.
2024 ജനുവരി മുതലാണ്, അന്തർദേശീയ വിദ്യാർത്ഥികള്‍ക്ക് കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നത് നിയന്ത്രിക്കുന്നതിനുള്ള പുതിയ നടപടികള്‍ നടപ്പിലാക്കിക്കിയത്. സ്റ്റുഡൻ്റ് വിസ റൂട്ട് യുകെയില്‍ ജോലി ചെയ്യുന്നതിനുള്ള ഒരു പിൻവാതിലായിട്ടല്ല, ഉചിതമായ രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള വിശാലമായ തന്ത്രത്തിൻ്റെ ഭാഗമാണ് ഈ മാറ്റങ്ങള്‍ എന്നും നേരത്തെ യുകെ സർക്കാർ വിശദീകരിച്ചിരുന്നു.
യുകെ സർക്കാർ വിദഗ്ധ തൊഴിലാളി വിസകള്‍ക്കുള്ള ശമ്ബള പരിധി 26200 പൗണ്ടില്‍ നിന്ന് 38700 പൗണ്ടായി ഉയർത്താനും നേരത്തെ തീരുമാനിച്ചിരുന്നു. ഇത് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഇന്ത്യൻ തൊഴിലാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന ഷെഫ്, റീട്ടെയില്‍ മാനേജർമാർ തുടങ്ങിയ മേഖലകളെ പുതിയ നിയന്ത്രണം നേരിട്ട് തന്നെ ബാധിക്കും. കാരണം പുതിയ ശമ്ബള പരിധി ബ്രിട്ടനിലെ ഇത്തരം തൊഴിലാളികളുടെ ശരാശരി വേതനത്തേക്കാള്‍ വളരെ കൂടുതലാണ്.
മാർച്ചില്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ വർഷം 1.4 ദശലക്ഷം ആളുകള്‍ക്ക് യുകെ വിസ അനുവദിച്ചിരുന്നു. ഇവയില്‍ പലതും വിദ്യാർത്ഥികള്‍ക്കും സന്ദർശകർക്കും ആശ്രിതർക്കും വേണ്ടിയുള്ളതായിരുന്നു. കോവിഡിന് ശേഷം ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ വിസ അപേക്ഷകരുടെ എണ്ണത്തില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2023-ല്‍ മൊത്തം 337,240 തൊഴിലാളികള്‍ക്ക് യുകെ വിസ ലഭിച്ചുവെന്നും മുൻ വർഷത്തേക്കാള്‍ 26 ശതമാനവും 2019-ലെ മഹാമാരിക്ക് മുമ്ബുള്ളതിനേക്കാള്‍ ഏകദേശം രണ്ടര മടങ്ങ് കൂടുതലുമാണ് ഇതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു