തിരുവനന്തപുരം: ബിജെപി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ അപേക്ഷ നൽകി. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസാണ് പിൻവലിക്കുന്നത്. സിപിഎം -ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതികളായ കേസാണ് ഇത്. ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ബിജെപി ഓഫീസ് ആക്രമിച്ചത്. 2017 ജൂലായിലാണ് സംഭവം ഉണ്ടായത്.
സിപിഎം നേതാവും മുൻ കോർപ്പറേഷൻ കൗൺസിലറുമായ ഐ പി ബിനു, എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി പ്രിജിൽ സാജ് കൃഷ്ണ, ജെറിൻ, സുകേശ് എന്നിവരാണ് കേസിലെ നാലു പ്രതികൾ. തിരുവനന്തപുരം സിജെഎം കോടതിയിലാണ് സർക്കാർ അപേക്ഷ നൽകിയത്. കേസ് പിൻവലിക്കുന്നതിനെതിരെ ബിജെപി തടസ്സ ഹർജി നൽകി. കേസ് ജനുവരി ഒന്നിന് പരിഗണിക്കും.
ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് ബി ജെ പി ഓഫീസ് ആക്രമിച്ചത്. ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ്റെ അടക്കം ആറ് കാറുകളും, ഓഫിസ് ചില്ലുകളും എറിഞ്ഞ് തകർത്തു. സുരക്ഷാ ഉദ്യോഗസ്ഥരെ ചീത്ത വിളിച്ചു എന്നിങ്ങനെയാണ് കേസുകൾ. ആക്രമണം തടയുവാൻ ശ്രമിച്ച മ്യൂസിയം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർക്ക് പൊലീസ് പാരിതോഷികം നൽകിയിരുന്നു.