ദുബൈ: ഗസ്സയിലെ റഫ അതിർത്തിയിലേക്ക് കടന്നുകയറുകയും പിടിച്ചടക്കുകയും ചെയ്ത ഇസ്രായേല്‍ നടപടിയെ അപലപിച്ച് യു.എ.ഇ.
കൂടുതല്‍ നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുകയും ഗസ്സയിലെ മാനുഷിക ദുരന്തം വർധിപ്പിക്കുകയും ചെയ്യുന്ന സൈനിക നീക്കത്തിനെതിരെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.
ഗസ്സയിലേക്ക് തടസ്സമില്ലാതെ സഹായങ്ങളും ജീവൻരക്ഷ സാമഗ്രികളും ഉറപ്പാക്കേണ്ടതുണ്ടെന്നും യു.എ.ഇ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു
ഫലസ്തീൻ ജനതയെ ബലം പ്രയോഗിച്ച് പുറന്തള്ളാനുള്ള എല്ലാ ശ്രമങ്ങളെയും അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ ലംഘനങ്ങളെയും ശക്തമായി പ്രസ്താവന അപലപിച്ചു. അക്രമവും അസ്ഥിരതയും വ്യാപിക്കുന്നത് തടയുന്നതിനും കൂടുതല്‍ ജീവൻ നഷ്ടപ്പെടാതിരിക്കാനും അധിനിവേശ ഫലസ്തീൻ പ്രദേശത്ത് സ്ഥിതിഗതികള്‍ രൂക്ഷമാകാതിരിക്കാനും വെടിനിർത്തല്‍ കരാറിലെത്താൻ അടിയന്തര ശ്രമങ്ങള്‍ നടത്തണമെന്ന് മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.
ഇക്കാര്യത്തില്‍ ഖത്തർ ഭരണകൂടവും ഈജിപ്തും നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ മന്ത്രാലയം അഭിനന്ദിക്കുകയും ഇത് യുദ്ധം അവസാനിപ്പിക്കുന്ന നിലയില്‍ കലാശിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ചർച്ചകളിലേക്ക് മടങ്ങണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ ആവർത്തിച്ച് ആവശ്യപ്പെട്ടു.