ന്യുയോർക്ക് ∙ യൂറോപ്പ് ഉൾപ്പെടെ പല രാജ്യങ്ങളിലും വീണ്ടും കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ വാക്സിനേറ്റ് ചെയ്തവരും, അല്ലാത്തവരും മാസ്ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് വേൾഡ് ഹെൽത്ത് ഒർഗനൈസേഷൻ ഡയറക്ടർ ജനറൽ ടെഡ്രോസ് അഡ്നം നിർദേശിച്ചു.
കോവിഡിന്റെ വ്യാപനം അവസാനിച്ചുവെന്നും, കോവിഡ് വാക്സീൻ സ്വീകരിച്ചവർ പൂർണ്ണ സുരക്ഷിതരാണെന്നും തെറ്റിദ്ധരിച്ചു ചില രാജ്യങ്ങള്‍ മാസ്ക്കിന്റെ ഉപയോഗവും, സാമൂഹിക അകലവും പാലിക്കുന്നതും അവസാനിപ്പിച്ചിരിക്കുന്നു. ഇതു ശരിയല്ലെന്ന് ടെഡ്രോസ് അഭിപ്രായപ്പെട്ടു.
വാക്സിനേഷൻ ജീവൻ സംരക്ഷിച്ചുവെന്നത് ശരിയാണ്, എന്നാൽ വാക്സിനേറ്റ് ചെയ്തവരിലും വീണ്ടും വൈറസ് വ്യാപിക്കുന്നതിനുള്ള സാധ്യത തള്ളികളയാനാകില്ലാ, മാത്രമല്ല മറ്റുള്ളവരിലേക്ക് രോഗം പടരുന്നതിനും ഇടയാക്കും. ഇതാണ് മാസ്ക് ധരിക്കണമെന്നും അകലം പാലിക്കണമെന്നും നിർദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പ് ഇപ്പോൾ കോവിഡിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. കഴിഞ്ഞ ആഴ്ച ലോകത്തിലെ ആകെ കോവിഡ് കേസുകളിൽ 67 ശതമാനം ( 2.4 മില്യൻ) യൂറോപ്പിലാണ് ഉണ്ടായത്. അതു മുൻ ആഴ്ചയേക്കാൾ 11 ശതമാനം വർധനവാണ്. യൂറോപ്പിലും ഏഷ്യയിലും ഇതുവരെ 1.5 മില്യൻ കോവിഡ് മരണങ്ങളാണ് നടന്നിട്ടുള്ളത്.
പി.പി.ചെറിയാൻ