ഫഹദ് ഫാസില്‍ ചിത്രം ‘ആവേശം’ തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന സമയത്ത് തന്നെ ഒടിടിയില്‍ റിലീസ് ചെയ്തത് സിനിമാപ്രേമികളെ ഒന്നടക്കം അമ്ബരപ്പിച്ചിരിക്കുകയാണ്.
ആഗോളതലത്തില്‍ 150 കോടിയിലധികം നേടി വിജയകരമായി ആവേശം തിയേറ്ററുകളില്‍ പ്രദർശനം തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഒടിടി റിലീസ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 11ന് തിയേറ്ററുകളിലെത്തിയ ചിത്രം മെയ് 9ന് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് തുടങ്ങി.
നൂറോളം തീയേറ്ററുകളില് ആവേശം ഇപ്പോഴും പ്രദര്ശനം തുടരുകയാണ്. അതിനിടയിലാണ് വ്യാഴാഴ്ച അര്ദ്ധ രാത്രി മുതല് ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തിയത്. പടം ഒടിടിയില്‍ റിലീസായ വ്യാഴാഴ്ചയും ആവേശത്തിനു തിയേറ്ററുകളില്‍ ലഭിച്ച സ്വീകരണമാണ് ഏവരെയും അമ്ബരപ്പിക്കുന്നത്. കേരളത്തില്‍ നിന്നുമാത്രം വ്യാഴാഴ്ച ചിത്രം കളക്റ്റ് ചെയ്തത് 45 ലക്ഷം രൂപയാണ്.
ഇത്ര ധൃതിപിടിച്ച് ഒടിടി സ്ട്രീമിംഗിനു നല്‍കാതെയിരുന്നെങ്കില്‍ ഇൻഡസ്ട്രി ഹിറ്റ് ആവുമായിരുന്നു ആവേശമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. വലിയ തുകയ്ക്കാണ് ആമസോണ്‍ ആവേശത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്. ദുല്‍ഖർ ചിത്രം കിംഗ് ഓഫ് കൊത്തയുടെ റെക്കോർഡിനെയും ആവേശം മറികടന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 32 കോടിയ്ക്കാണ് കിംഗ് ഓഫ് കൊത്ത ആമസോണിനു വിറ്റത്. അതേസമയം, 35 കോടി രൂപയ്ക്കാണ് ആവേശത്തിന്റെ ഒടിടി അവകാശം വിറ്റുപോയതെന്നാണ് ഫ്രണ്ട് റോ ട്വിറ്റർ ഫോറം റിപ്പോർട്ട് ചെയ്യുന്നത്.
ഫഹദിന് മലയാളത്തിനു പുറത്തുള്ള മറ്റു ഇൻഡസ്ട്രികളിലും നല്ല സ്വീകാര്യതയുണ്ട്. അതാവാം, ഇത്ര നേരത്തെ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനു പിറകില്‍. എന്തായാലും, ഒടിടി റിലീസ് ആവേശത്തിന്റെ തിയേറ്റർ കുതിപ്പിനു കടിഞ്ഞാണ്‍ ഇടുന്ന തീരുമാനമായി പോയെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്.