സണ്ണിവെയ്ൽ (കലിഫോർണിയ) ∙ വിദേശ ജോലിക്കാരുടെ വീസ അപേക്ഷയിൽ തെറ്റായ വിവരം നൽകിയ കേസിൽ ഇന്ത്യൻ അമേരിക്കൻ വ്യവസായ പ്രമുഖൻ കിഷോർ കുമാറിന് യുഎസ് ഫെഡറൽ കോടതി 15 മാസം തടവുശിക്ഷ വിധിച്ചു. യുനൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്റ്റ് ജഡ്ജി എഡ്വേർഡ് ജെ. ഡാവിലയാണ് വിധി പ്രഖ്യാപിച്ചതെന്ന് ആക്ടിങ്ങ് യുഎസ് അറ്റോർണി സ്റ്റെഫിനി എം ഹിന്റ്സ് അറിയിച്ചു. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ പത്ര കുറിപ്പിലാണ് വിധിയെകുറിച്ചു പരാമർശിച്ചിരിക്കുന്നത്.
2021 മേയ് 24ന് കിഷോർ കുമാർ സിഇഒ ആയി പ്രവർത്തിക്കുന്ന നാലു സ്റ്റാഫിംഗ് കമ്പനികൾ സാങ്കേതിക വിദ്യാഭ്യാസമുള്ള വിദേശ ജോലിക്കാരെ കുറിച്ചു തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് യുഎസിലെ എച്ച്1ബി വീസാ കോൺട്രാക്റ്റേഴ്സിന് നൽകിയതെന്ന കുറ്റമാണ് ചാർജ് ചെയ്തിരുന്നത്.
2009 മുതൽ 2017 വരെ വിവിധ ഗവൺമെന്റ് ഏജൻസികൾക്ക് എച്ച്1 ബി വീസ ലഭിക്കുന്നതിന് വിദേശ ജോലിക്കാരുടെ തെറ്റായ വിവരങ്ങൾ സമർപ്പിച്ചിരുന്നതായി കിഷോർ കോടതിയിൽ സമ്മതിച്ചിരുന്നു. എച്ച് 1 ബി വീസ അപേക്ഷകരിൽ നിന്നും വൻ തുക കിഷോർ ഇടാക്കിയിരുന്നതായും ഇയാൾ സമ്മതിച്ചു.
തെറ്റായ വിവരങ്ങൾ നൽകി 100 അപേക്ഷകൾ സമർപ്പിക്കുക വഴി 1.5 മില്യൺ ഡോളർ ഇയാൾ സമ്പാദിച്ചതായും കോടതി കണ്ടെത്തി. 2022 ഫെബ്രുവരി 10 മുതലാണ് ഇയാളുടെ ശിക്ഷാ കാലാവധി ആരംഭിക്കുന്നത്.
പി.പി.ചെറിയാൻ