അറബിക്കടലിലെ സ്രാവ്-തിരണ്ടിയിനങ്ങളെ കുറിച്ച് സംയുക്ത ഗവേഷണം നടത്താൻ ഇന്ത്യയും ഒമാനും കൈകോർക്കുന്നു. ഗവേഷണത്തോടൊപ്പം അവയുടെ സംരക്ഷണവും ആവശ്യമായ വിഭവശേഷി വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി ഇരു രാജ്യങ്ങളിലെയും വിദഗ്ധർ മെയ് 13 മുതല്‍ 22 വരെ എറണാകുളത്ത് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സി എം എഫ് ആർ ഐ) നടക്കുന്ന ശില്‍പശാലയില്‍ പങ്കെടുക്കും.
ഇന്ത്യയില്‍ നിന്ന് സി എം എഫ് ആർ ഐയും ഒമാനിനെ പ്രതിനിധീകരിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫിഷറീസ് റിസർച്ചിന് കീഴിലുള്ള മറൈൻ ഫിഷറീസ് ആന്റ് റിസർച്ച് സെന്ററുമാണ് സംയുക്ത ഗവേഷണ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. അറബിക്കടലില്‍ സ്രാവ്-തിരണ്ടിയിനങ്ങളുടെ സംരക്ഷണവും പരിപാലനവും ലക്ഷ്യമിട്ട് ഭാവിയില്‍ ഈ മേഖലയില്‍ സ്വീകരിക്കേണ്ട ഗവേഷണ പ്രവർത്തനങ്ങള്‍ക്ക് അടിത്തറയൊരുക്കുകയാണ് ശില്‍പശാല കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സി എം എഫ് ആർ ഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു.
ഭാവിയില്‍, ചൂര പോലുള്ള മറ്റ് വിഭവങ്ങളിലേക്കും സമുദ്രമത്സ്യമേഖലയുടെ പൊതുവായ വികസനത്തിലേക്കും ഈ ഗവേഷണ സഹകരണം വ്യാപിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. മാരികള്‍ച്ചർ, ബയോടെക്നോളജി മേഖലകളിലും സഹകരണം ലക്ഷ്യം വെക്കുന്നുണ്ട്.
സൈറ്റസിന്റെ (വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയും അന്തർദേശീയ വ്യാപാരത്തെക്കുറിച്ചുള്ള കണ്‍വെൻഷൻ) ഇന്ത്യയിലെ അംഗീകൃത സയന്റിഫിക് അതോറിറ്റിയാണ് സിഎംഎഫ്‌ആർഐ. സ്രാവ്-തിരണ്ടിയിനങ്ങളുമായി ബന്ധപ്പെട്ട് ഒരു പതിറ്റാണ്ടിലേറെയായി വിപുലമായ ഗവേഷണ പദ്ധതി സി എം എഫ് ആർ ഐ നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി, നിരവധി സ്രാവിനങ്ങളുമായി ബന്ധപ്പെട്ട് നയരൂപീകരണ നിർദേശങ്ങളും സംരക്ഷണപദ്ധതികളും സി എം എഫ് ആർ ഐ തയ്യാറാക്കി നല്‍കിയിട്ടുണ്ട്.
ശില്‍പശാലയില്‍, ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള വിദഗ്ധർ ഈ മേഖലയിലെ അറിവും അനുഭവങ്ങളും പരസ്പരം കൈമാറും. ഒമാൻ ഗവേഷണ സംഘത്തെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫിഷറീസ് റിസർച്ചിലെ അക്വാകള്‍ച്ചർ സെന്ററിന്റെ ഡയറക്ടർ ഡോ ഖല്‍ഫാൻ അല്‍ റാഷിദ് നയിക്കും.
സി എം എഫ് ആർ ഐയിലെ ഫിൻഫിഷ് ഫിഷറീസ് വിഭാഗം മേധാവി ഡോ ശോഭ ജോ കിഴക്കൂടനാണ് ഇന്ത്യൻ ഗവേഷണ സംഘത്തെ നയിക്കുന്നത്. സ്രാവ്-തിരണ്ടി ഗവേഷണരംഗത്തെ അവലോകത്തിനായി ഡോ ശോഭയെ കഴിഞ്ഞ വർഷം ഒമാൻ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. സി എം എഫ് ആർ ഐ ഫിൻഫിഷ് ഫിഷറീസ് വിഭാഗത്തിലെ ഇന്ത്യ-ഷാർക് ആന്റ് റേ ലാബിനാണ് ശില്‍പശാലയുടെ നടത്തിപ്പ് ചുമതല.