വാഷിങ്ടൻ ∙ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ദക്ഷിണാഫ്രിക്ക ഉൾപ്പെടെ വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഏട്ടു രാജ്യങ്ങളിലേക്കുള്ള യാത്രാ നിയന്ത്രണം നവംബർ 29 തിങ്കളാഴ്ച മുതൽ നിലവിൽ വരുമെന്ന് ബൈഡൻ അഡ്മിനിസ്ട്രേഷൻ വെള്ളിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക, ബോട്‍സ്വാന, സിംബാബ്‍വെ, നമീബിയ, ലെസോത്തൊ, എസ്വാട്ടീനി, മൊസാംബിക്, മലായ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നിയന്ത്രണം നിലവിൽ വരുന്നത്.
പ്രസിഡന്റ് ചീഫ് മെഡിക്കൽ അഡ്‍വൈസർ ആന്റണി ഫൗസി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചുരുങ്ങിയത് പന്ത്രണ്ടു രാഷ്ട്രങ്ങളിലേക്കെങ്കിലും നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം ഗവൺമെന്റ് പരിഗണിച്ചുവരികയാണ്.
താങ്ക്സ് ഗിവിങ്ങ് അവധിയിലായിരുന്ന പ്രസിഡന്റ് പുതിയ സംഭവവികാസങ്ങളെ കുറിച്ച് വെള്ളിയാഴ്ച പത്രപ്രസ്താവന നടത്തി. രണ്ടു ഡോസ് വാക്സിനേഷൻ സ്വീകരിച്ചവർ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും, ഇതുവരെ വാക്സിനേറ്റ് ചെയ്യാത്തവർ ജീവന് സംരക്ഷണം നൽകുന്നതിന് ആവശ്യമായ വാക്സിൻ സ്വീകരിക്കണമെന്നും അഭ്യർഥിച്ചു.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വൈറസ് നൽകുന്ന സൂചന ലോകം മുഴുവൻ കോവിഡിന്റെ പിടിയിൽ നിന്നും മോചിതമാകണമെങ്കിൽ എല്ലാവരും വാക്സിനേറ്റ് ചെയ്തിരിക്കണമെന്നും ബൈഡൻ പറഞ്ഞു. മറ്റു ഏതു രാജ്യങ്ങളേക്കാളും വാക്സീൻ സംഭാവന നൽകിയ രാജ്യം യുഎസാണെന്നും ബൈഡൻ അവകാശപ്പെട്ടു.
പി.പി.ചെറിയാൻ