ജോസ് മാത്യു
കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചതു രോഗം മാത്രമല്ല, അതിദയനീയമായ മാനസിക അവസ്ഥ കൂടിയാണ്. ഇതില്‍ നിന്നും കരക്കയറാന്‍ സാധിക്കാത്ത അവസ്ഥയിലേക്കു എല്ലാവിഭാഗം ആളുകളും കടന്നു കയറിയിരിക്കുന്നു. കേരളത്തിനു ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോ, ഉണ്ടായാലും എത്ര ജീവനുകള്‍ നഷ്ടപ്പെടുമെന്നാണ് അറിയേണ്ടത്.
വ്യാപാരികള്‍ സമരം പ്രഖ്യാപിച്ചു കഴിഞ്ഞു. റേഷന്‍വ്യാപാരികളും ബസുടമകളും സമരമാര്‍ഗത്തില്‍ തന്നെയാണ്. എല്ലാവിഭാഗം ജനങ്ങളും സമരമാര്‍ഗത്തിലേക്കു കടക്കുമ്പോള്‍ പിഎസ് സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗര്‍ഥികള്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ സമരത്തിലാണ്.കോവിഡ് മൂലം ഒരു റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്താതെ മുന്നോട്ടു പോകുകയായിരുന്നു സര്‍ക്കാര്‍. പിന്നാമ്പുറ നിയമനങ്ങളും കരാര്‍ നിയമനവും നടത്തി ഉദ്യോഗാര്‍ഥികളെ വലച്ചതിനു പിന്നാലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന മര്‍ക്കടമുഷ്ടിയാണ് സര്‍ക്കാര്‍ അവലംബിപ്പിക്കുന്നത്. ഇതു ആയുസില്‍ ഒരു സര്‍ക്കാര്‍ ജോലി എന്നസ്വപ്‌നം പേറുന്ന നൂറുക്കണക്കിനു ഉദ്യോഗാര്‍ഥികളെ ആത്മഹത്യയുടെ മുനമ്പിലെത്തിച്ചിരിക്കുകയാണ്. ഉദ്യോഗാര്‍ഥികളെ നമ്മുടെ കുട്ടികളായി കാണണമെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാല്‍ ശത്രുസൈന്യത്തെ കാണുന്നതുപോലെയാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും ഇവരെ കാണുന്നത്. ഈ കുട്ടികളുടെ അവസ്ഥ ആരോട് പറയും. ഒരു ജോലി അല്ലെങ്കില്‍ മരണം എന്നതാണ് ഇവരുടെ മുന്നിലുള്ള വഴി. ആത്മഹത്യ ഒന്നിനു പരിഹാരമല്ലെന്നു പറയുമ്പോഴും സര്‍ക്കാര്‍ എന്താണ് ഇവരോട് ഇങ്ങെനെ പെരുമാറുന്നത്.
വ്യാപാരികളുടെ അവസ്ഥയും പരമദയനീയമാണ്. എത്രയോ ചെറുകിട സ്ഥാപനങ്ങളാണ് പൂട്ടി പോയത്. വന്‍കിട സ്ഥാപനങ്ങള്‍ ബാങ്കിന്റെ ഭീഷണിയില്‍ പോലും വലയുകയാണ്. കടകള്‍ അടച്ചു പൂട്ടി എത്രനാള്‍ കടന്നു പോകുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. ഇതേ അവസ്ഥ തന്നെ ഇടത്തരം ജനവിഭാഗത്തിനും . ആരുടെ മുന്നിലും കൈ നീട്ടാന്‍ പറ്റുന്നില്ല. ഉണ്ടായിരുന്ന ജോലി പോലും പോയിരിക്കുന്നു. ആരോട് ചോദിക്കും. കുട്ടികള്‍ പട്ടിണിയിലാണ്.
ഇതിനിടയിലാണ് ബാങ്കുകളുടെ കൊലവിളി. കോട്ടയത്തു രണ്ടുസഹോദരങ്ങള്‍ ആത്മഹത്യ ചെയ്തു.ഇവര്‍ എന്ത് ചെയ്യും. ബാങ്കിന്റെ കൊലവിളി. ബാങ്കുകള്‍ ജപ്തി ചെയ്താല്‍ നാണക്കേട്.ഇതെല്ലാം മറന്നു എങ്ങനെ ജീവിക്കുമെന്നാണ് ഇവര്‍ ചോദിച്ചത്. ഇവര്‍ ആത്മഹത്യ ചെയ്തു. സംസഥാനത്തു ഈ രണ്ടുമാസം കൊണ്ടു മാത്രം 25ഓളം പേരാണ് സാമ്പത്തിക ഞെരുക്കത്തല്‍ ആത്മഹത്യ ചെയ്തത്. ഇതിനൊരു പരിഹാരം വേണം. സര്‍ക്കാര്‍വെല്ലുവിളി നിര്‍ത്തി ജനങ്ങളെ മക്കളായി കാണുന്ന അവസ്ഥ വരണം.