ലക്നൗ: ഗംഗാ മാതാവ് തന്നെ ദത്തെടുത്തെന്നും കാശിയിലെ ജനങ്ങളുടെ സ്‌നേഹം തന്നെ ബനാറസിയൻ ആക്കി മാറ്റിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
മൂന്നാം തവണയും വാരാണസിയില്‍ പത്രികാ സമർപ്പണത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശിയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ അദ്ദേഹം വികാരാധീനനായി.
‘ഗംഗാ മാതാവ് എന്നെ വിളിച്ചു. ദൈവത്തെ ആരാധിക്കുന്നതായി കണക്കാക്കിയാണ് ഞാൻ എന്റെ എല്ലാ ജോലികളും ചെയ്യുന്നത്. ജനങ്ങളുടെ സ്‌നേഹം കാണുമ്ബോള്‍ എന്റെ ഉത്തരവാദിത്തം എല്ലാദിവസവും വർദ്ധിക്കുകയാണെന്ന് മനസിലാവുന്നു’- വാരാണസിയുമായുള്ള പത്തുവർഷത്തെ ബന്ധം ഓർത്തുകൊണ്ട് മോദി വികാരാധീനനായി.
തന്റെ മാതാവ് ഹീരാബെൻ മോദി നല്‍കിയ ഉപദേശവും അദ്ദേഹം ഓർത്തു. ‘എന്റെ അമ്മയുടെ നൂറാം ജന്മദിനത്തില്‍ ഞാൻ സന്ദർശിക്കാൻ എത്തിയപ്പോള്‍ എനിക്ക് വലിയൊരു ഉപദേശം നല്‍കി. എപ്പോഴും രണ്ട് കാര്യങ്ങള്‍ മനസില്‍ ഓർക്കണമെന്ന് എന്നോട് പറഞ്ഞു. ഒരിക്കലും കൈക്കൂലി വാങ്ങരുതെന്നും പാവപ്പെട്ടവരെ മറക്കരുതെന്നും അമ്മ എന്നെ ഉപദേശിച്ചു. ബുദ്ധിയോടെ പ്രവർത്തിച്ച് ലളിതമായ ജീവിതം നയിക്കണമെന്നും അമ്മ പറഞ്ഞു’- പ്രധാനമന്ത്രി വെളിപ്പെടുത്തി.
2014 മുതല്‍ മൂന്നാം തവണയാണ് മോദി വാരാണസിയില്‍ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിലേയ്ക്ക് മത്സരിക്കുന്നത്. 2014ല്‍ 56.37 ശതമാനം വോട്ടുകളും 2019ല്‍ 63.62 ശതമാനം വോട്ടുകളുമാണ് മോദി നേടിയത്.