കണ്ണൂർ: ആർഎസ്എസ് സ്വയംസേവകൻ സഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നാലെ കണ്ണൂർ ജില്ലയിൽ തീവ്രവാദ പ്രവർത്തനം വ്യാപകമാക്കാൻ എസ്ഡിപിഐ ശ്രമിക്കുന്നുവെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു. കഴിഞ്ഞദിവസം ഇരിട്ടിയിൽ നടന്ന പ്രതിഷേധ പ്രകടനം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. എസ്ഡിപിഐയുടെ പ്രകടനത്തിൽ മുഴങ്ങിയ മുദ്രാവാക്യം സിപിഎമ്മിന്റെതാണെന്നും അദ്ദേഹം പറഞ്ഞു.
മതതീവ്രവാദ സംഘടന നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സിഐടിയു, സിപിഎം പ്രവർത്തകർ പങ്കെടുത്തിട്ടുണ്ട്. ഇതിൽ സിപിഎം ഏരിയ കമ്മറ്റിയും ജില്ലാ നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതു സമൂഹത്തെ മുഴുവൻ കാർന്നു തിന്നുന്ന അത്യന്തം അപകടകരമായ മത തീവ്രവാദ വിഘടനവാദ വിദ്വംസക ശക്തികളുമായുള്ള ബന്ധത്തിൽ നിന്നും സിപിഎം പിന്തിരിയണമെന്നും സന്ദീപ് പറഞ്ഞു.
ആർഎസ്എസ് കണ്ണൂർ വിഭാഗ് കാര്യകാരി സദസ്യൻ സജീവൻ ആറളത്തിന്റെ വീട്ടിൽ സ്‌ഫോടനം നടന്നെന്ന് പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ പോലീസ് അന്വേഷണത്തിൽ കുരങ്ങിനെ അകറ്റാൻ ഉപയോഗിക്കുന്ന പിവിസി എയർ ഗൺ ആണ് ഇതെന്ന് തെളിഞ്ഞിരുന്നുവെന്നും സന്ദീപ് വചസ്പതി വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.