പാറ്റ്ന: ജനത പാർട്ടിയെ 1977ല്‍ അധികാരത്തിലെത്തിച്ച ജനത തരംഗം പോലെയാണ് ഇന്ത്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണയെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്.
ബിഹാറിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു. ഇന്നലെ ഉത്തർപ്രദേശില്‍ അഖിലേഷ് യാദവ് നയിച്ച റാലികളില്‍ പങ്കെടുത്തു. ഇന്ത്യ മുന്നണിയെ പിന്തുണച്ച് വലിയ ജനക്കൂട്ടമാണ് ഈ റാലികളിലേക്ക് വരുന്നത്. 1977ല്‍ ജനതാ പാർട്ടിക്ക് ലഭിച്ച പിന്തുണ പോലെയാണിതെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.
തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഇലക്ഷൻ കമ്മിഷൻ നടപടി സ്വീകരിക്കണം.വർഗീയത തുളുമ്ബുന്ന ഒരുപാട് പ്രസംഗങ്ങള്‍ക്ക് ശേഷം ഒരു ടിവി അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത് കണ്ടു താൻ ഹിന്ദു-മുസ്ലിം വിഭജനം ഉണ്ടാക്കിയിട്ടില്ലെന്ന്. അതിന്റെ തൊട്ടടുത്ത് ദിവസം നേരത്തെ ചെയ്തത് തന്നെ ചെയ്യുന്നതും കണ്ടുവെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സർക്കാർ ആരംഭിച്ച പദ്ധതികളാണ് മോദി സർക്കാർ പിന്നീട് പൂർത്തിയാക്കിയത്. ഭക്ഷ്യാവകാശമാണ് ഉദാഹരണമെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു. ബിജെപിയുടെ തെറ്റായ നയങ്ങളാണ് പണപ്പെരുപ്പത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര എക്സൈസ് നികുതി പരിഷ്‌ക്കരിച്ചാല്‍ മാത്രം പെട്രോളിന് കുറഞ്ഞത് 20 രൂപ കുറയുമെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.