കോഴിക്കോട്: ഇരുമ്ബുകമ്ബിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
എഡബ്ല്യുഎച്ച് എഞ്ചിനീയറിംഗ് കോളജ് ജങ്ഷനില്‍ സ്വകാര്യ വ്യക്തിയുടെ ഷെഡില്‍നിന്ന് ഷോക്കേറ്റാണ് പുതിയോട്ടില്‍ ആലി മുസല്യാരുടെ മകൻ മുഹമ്മദ് റിജാസ് (18) മരിച്ചത്. മെഡിക്കല്‍ കോളജ് പൊലീസാണ് അന്വേഷണം നടത്തുന്നത്. വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
അതേസമയം, വൈദ്യുത കേബിളിന് തകരാറുണ്ടെന്ന പരാതി നേരത്തെ അന്വേഷിച്ചിരുന്നുവെന്ന് കെഎസ്‌ഇബി അറിയിച്ചു. എന്നാല്‍, പരിശോധന നടത്തിയപ്പോള്‍ തകരാർ കണ്ടെത്താനായില്ല. മഴ പെയ്തപ്പോള്‍ ഉണ്ടായ പ്രശ്നമാണ് ഷോക്കേല്‍ക്കാൻ കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ വിശദമായ പരിശോധനയും അന്വേഷണവും നടത്തുമെന്നും കെഎസ്‌ഇബി അറിയിച്ചു.
രാത്രി ഒരു മണിയോടെ ജോലി കഴിഞ്ഞു തിരികെ വരുന്നതിനിടെ പെട്രോള്‍ തീർന്ന ബൈക്ക് ഷെഡിലേക്ക് മാറ്റിവയ്ക്കാൻ കയറിയപ്പോഴാണ് ഇരുമ്ബു തൂണില്‍നിന്ന് മുഹമ്മദ് റിജാസിന് ഷോക്കേറ്റത്. കഴിഞ്ഞ 17ന് തന്നെ സർവീസ് ലൈനില്‍ നിന്ന് ഷെഡിലേക്ക് വൈദ്യുതി പ്രവാഹം ഉണ്ടെന്ന കാര്യം കോവൂർ കെഎസ്‌ഇബി സെക്‌ഷൻ ഓഫിസിലേക്ക് ഫോണിലും തുടന്ന് രേഖാമൂലവും കെട്ടിട ഉടമ പരാതി നല്‍കിയതാണ്. ഇതേ ഇരുമ്ബു തൂണില്‍നിന്ന് ഷോക്കേറ്റ പ്രദേശ വാസികളും ഫോണില്‍ കെഎസ്‌ഇബിയെ ഇക്കാര്യം അറിയിച്ചിരുന്നു. ഉദ്യേഗസ്ഥൻ വന്നു നോക്കി പോയതല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു.