ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്തതിന് എം.പിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ബി.ജെ.പി.
എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ ജയന്ത് സിൻഹക്കാണ് നോട്ടീസ് നല്‍കിയത്. പാർട്ടി പ്രവർത്തനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സിൻഹ പങ്കെടുത്തില്ലെന്നും ആരോപണമുണ്ട്. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് കാരണം കാണിക്കല്‍ നോട്ടീസ്. മുൻ ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹയുടെ മകനാണ് ജയന്ത് സിൻഹ. ജയന്തിന്റെ മകൻ ആശിഷ് സിൻഹ കഴിഞ്ഞയാഴ്ച ഇൻഡ്യ സഖ്യ റാലിയില്‍ പങ്കെടുത്തിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ജയന്ത് സിൻഹ മാർച്ചില്‍ തന്നെ അറിയിച്ചിരുന്നു. തുടർന്ന് ഝാർഖണ്ഡിലെ ഹസാരിബാഗ് സീറ്റില്‍ മനീഷ് ജയ്സവാളിനെ സ്ഥാനാർഥിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും വോട്ട് ചെയ്യാതിരിക്കുകയും ചെയ്തതിലൂടെ ജയന്ത് സിൻഹ പാർട്ടിയെ അപമാനിച്ചുവെന്ന് കാരണം കാണിക്കല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബി.ജെ.പി ജനറല്‍ സെക്രട്ടറി ആദിത്യ സാഹുവാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
രണ്ട് ദിവസത്തിനുള്ളില്‍ നോട്ടീസിന് മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇതുവരെ സിൻഹ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയിട്ടില്ല. മാർച്ച് രണ്ടിന് എക്സിലെ പോസ്റ്റിലൂടെയാണ് തനിക്ക് വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ താല്‍പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചത്.
കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാകാനാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു സിൻഹ പറഞ്ഞത്. സ്ഥാനാർഥിത്വത്തില്‍ തന്നെ ഒഴിവാക്കണമെന്ന് പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയോട് അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പി മണ്ഡലത്തില്‍ പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.