വാഷിങ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരായ അറസ്റ്റ് വാറന്റ് വിഷയത്തില്‍ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ.
ഇസ്രായേലും ഹമാസും ഒരുപോലെയല്ലെന്നും അറസ്റ്റ് വാറന്റ് അംഗീകരിക്കാനാവില്ലെന്നും തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ജൂത അമേരിക്കൻ പൈതൃക മാസ പരിപാടിയില്‍ സംസാരിക്കവെ ബൈഡൻ പറഞ്ഞു.
ഗസ്സയില്‍ ഏഴുമാസമായി തുടരുന്ന സംഘർഷത്തിെന്റ പേരില്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഇസ്രായേല്‍ നേതാക്കള്‍ക്ക് പുറമേ ഹമാസ് നേതാക്കളായ യഹ്യ സിൻവർ, മുഹമ്മദ് ദെയ്ഫ്, ഇസ്മായില്‍ ഹനിയ എന്നിവർക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി മുഖ്യ പ്രോസിക്യൂട്ടർ കരീം ഖാൻ ആവശ്യപ്പെടിരുന്നു. യുദ്ധതന്ത്രമായി ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നതിെന്റയും ഗസ്സയിലെ ജനങ്ങളെ കൂട്ടമായി ശിക്ഷിക്കുന്നതിെന്റയും പ്രത്യാഘാതങ്ങള്‍ വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പോഷകാഹാരക്കുറവ്, നിർജലീകരണം, ശിശുക്കളും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഫലസ്തീൻ ജനതക്കിടയില്‍ ഉയരുന്ന മരണങ്ങള്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിെന്റ ഭീകര ദൃശ്യങ്ങള്‍ താൻ കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാല്‍, ഇസ്രായേല്‍ നേതാക്കള്‍ക്കെതിരായ അറസ്റ്റ് വാറന്റിനുള്ള ഐ.സി.സി നീക്കം തള്ളിക്കളയുന്നതായി ബൈഡൻ പറഞ്ഞു. വംശഹത്യ ആരോപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐ.സി.ജെ) ദക്ഷിണാഫ്രിക്ക നല്‍കിയ പ്രത്യേക കേസിലും ഇസ്രായേലിനെ അനുകൂലിച്ച് ബൈഡൻ രംഗതത്തെത്തിയിരുന്നു. ഗസ്സയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുന്നില്ലെന്നും പ്രതിരോധമാണ് നടത്തുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.