ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ അഞ്ചാം ഘട്ടത്തില്‍ പോളിംഗില്‍ കഴിഞ്ഞ വട്ടത്തെക്കാള്‍ നേരിയ കുറവ് രേഖപ്പെടുത്തി.
അഞ്ചാം ഘട്ടത്തില്‍ 60.48 % പോളിംഗാണ് രേഖപ്പെടുത്തിയത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടുന്ന വിവരം. 2019ല്‍ 61.82 ആയിരുന്നു അഞ്ചാം ഘട്ടത്തിലെ പോളിംഗ് ശതമാനം. ഇത്തവണ അഞ്ചാം ഘട്ട വോട്ടെടുപ്പിലെ അന്തിമ കണക്ക് വരുമ്ബോള്‍ നേരിയ മാറ്റം വന്നേക്കാം. അഞ്ചാം ഘട്ടത്തില്‍ പോളിംഗ് ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലേക്കാണ് നടന്നത്.
തിങ്കളാഴ്‌ച വോട്ടിംഗ് നടന്ന 49 മണ്ഡലങ്ങളില്‍ പശ്ചിമ ബംഗാളിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. യുപിയില്‍ 57.79 ഉം, ബിഹാറില്‍ 54.85 ഉം, മഹാരാഷ്‌ട്രയില്‍ 54.33 ഉം, ഒഡിഷയില്‍ 69.34 ഉം, ഉത്തര്‍പ്രദേശില്‍ 57.79 ഉം, പശ്ചിമ ബംഗാളില്‍ 76.05 ഉം, ലഡാക്കില്‍ 70 ഉം, ജാര്‍ഖണ്ഡില്‍ 63 ഉം ശതമാനം പോളിംഗാണ് അഞ്ചാം ഘട്ട വോട്ടിംഗില്‍ കാണാൻ കഴിഞ്ഞത്. ജമ്മുവില്‍ പോളിംഗ് 58 ശതമാനമായി വർധിച്ചു. കശ്‌മീരിലെ ബാരാമുള്ള ലോക്സഭ മണ്ഡലത്തില്‍ 1984ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി. 1984ല്‍ ഇവിടെ 61 ശതമാനം പോളിംഗ് കണക്കാക്കിയിരുന്നു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജനവിധി തേടിയ റായ്ബറേലിയില്‍ പോളിംഗില്‍ നേരിയ വർധനവ് രേഖപ്പെടുത്തി. ഇക്കുറി 57.85 ശതമാനമാണ് പോളിംഗ്. കഴിഞ്ഞ തവണ പോളിംഗ് 56.34 ശതമാനമായിരുന്നു. അമേഠിയില്‍ ചെറിയ വർധനവ് മാത്രമാണ് കഴിഞ്ഞ തവണത്തെക്കാള്‍ പോളിംഗ് ശതമാനത്തിലുണ്ടായത്.