സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിൻവലിക്കുന്നതു പരിഗണനയില്‍. മദ്യം കയറ്റുമതി ചെയ്യുന്നതിലുള്ള നിയന്ത്രണങ്ങളിലും ഇളവ് വന്നേക്കുമെന്നാണാണ് ലഭിക്കുന്ന വിവരം.
ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കുന്നതു സംബന്ധിച്ച് മാർച്ചില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ ചർച്ച നടന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം ചർച്ചയാകും.
തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചർച്ചകളുമായി മുന്നോട്ടു പോകാനാണ് എക്‌സൈസ് വകുപ്പിനു കിട്ടിയ നിർദേശം. ടൂറിസം മേഖലയില്‍ വലിയ തിരിച്ചടിയുണ്ടാകുന്നുവെന്നതാണ് ഡ്രൈ ഡേ ഒഴിവാക്കാൻ ആലോചിക്കുന്നതിനു പിന്നില്‍. വർഷത്തില്‍ 12 പ്രവൃത്തി ദിവസങ്ങള്‍ നഷ്ടമാകുന്നതിലൂടെ വരുമാനത്തില്‍ കുറവുണ്ടാകുമെന്നും വിലയിരുത്തലുണ്ട്. കയറ്റുമതിക്കായി മദ്യം ലേബല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ദേശീയ, രാജ്യാന്തര നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി പുനപ്പരിശോധിക്കാനും നിർദേശമുണ്ട്. ബാർ ഉടമകളുടെ സംഘടന ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ തവണയും ഡ്രൈ ഡേ മാറ്റാൻ ആലോചനയുണ്ടായിരുന്നെങ്കിലും പിന്നീട് തീരുമാനം ഉപേക്ഷിച്ചു. നികുതി വരുമാനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ ചില്ലറ മദ്യവില്‍പനശാലകളുടെ നടത്തിപ്പ് ലേലം ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.