ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗില്‍ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത താരമാണ് ഹൈദരാബാദ് ക്രിക്കറ്റർ അഭിഷേക് ശർമ.
2024 ഐപിഎല്‍ സീസണില്‍ ഹൈദരാബാദിന്റെ ഓപ്പണറായി വെടിക്കെട്ട് തീർക്കാൻ അഭിഷേക് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്. ശേഷം അഭിഷേക് ശർമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കിള്‍ വോണ്‍.
അഭിഷേകിന്റെ ബാറ്റിംഗിലെ പക്വത ചൂണ്ടിക്കാട്ടിയാണ് വോണ്‍ രംഗത്ത് വന്നിരിക്കുന്നത്. യുവരാജ് സിംഗിനെയും ബ്രയാൻ ലാറയെയും ഓർമ്മിപ്പിക്കുന്ന ബാറ്റിംഗ് ശൈലിയാണ് അഭിഷേക് ശർമയുടേത് എന്ന് വോണ്‍ പറയുകയുണ്ടായി. അതിനാല്‍ തന്നെ ഇന്ത്യ അഭിഷേക് ശർമയെ തങ്ങളുടെ എല്ലാ ഫോർമാറ്റിലെയും താരമാക്കി മാറ്റണമെന്നും വോണ്‍ പറഞ്ഞു.
ക്രിക്ബസിന് നല്‍കിയ അഭിമുഖത്തിലാണ് വോണ്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. “ഇന്ത്യൻ പ്രീമിയർ ലീഗില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ താരമായിരുന്നു ജയസ്വാള്‍. ശേഷം ഇന്ത്യയെ എല്ലാ ഫോർമാറ്റിലും പ്രതിനിധീകരിക്കാനുള്ള അവസരം അവന് ലഭിക്കുകയുണ്ടായി. അതിന് ശേഷം ടെസ്റ്റ് ഫോർമാറ്റില്‍ വളരെ മികച്ച പ്രകടനമാണ് ജയസ്വാള്‍ പുറത്തെടുത്തിട്ടുള്ളത്.”
“ഇതേപോലെ സാധിക്കുന്ന മറ്റൊരു താരമാണ് അഭിഷേക് ശർമ എന്ന് ഞാൻ കരുതുന്നു. മികച്ച ബാറ്റിംഗ് ടെക്നിക്കാണ് അഭിഷേക് ശർമയുടെ ശക്തി. അതുകൊണ്ടുതന്നെ എല്ലാ ഫോർമാറ്റിലും മികവ് പുലർത്താൻ അവന് സാധിക്കും. അവന്റെ ബാറ്റിംഗ് ശൈലി പലപ്പോഴും ബ്രയാൻ ലാറയെയും യുവരാജ് സിംഗിനെയും ഓർമിപ്പിക്കുന്നു.”- വോണ്‍ പറഞ്ഞു.
“ജയസ്വാളിന്റെ ക്രിക്കറ്റ് കരിയർ മുത്തശ്ശിക്കഥ പോലെ അത്ഭുതങ്ങള്‍ നിറഞ്ഞതായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ കൃത്യമായി ഇന്ത്യൻ ടീമില്‍ ആധിപത്യം സ്ഥാപിച്ച് മുൻപിലേക്ക് പോകാൻ അവന് സാധിച്ചിട്ടുണ്ട്. 15 വർഷങ്ങളായി ക്രിക്കറ്റ് കളിക്കുന്ന വ്യക്തിയാണ് ജയസ്വാള്‍ എന്ന് തോന്നുന്നു. പക്ഷേ അഭിഷേക് ശർമ അങ്ങനെയല്ല. ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച പ്രകടനങ്ങള്‍ക്ക് ശേഷമായിരുന്നു ജയസ്വാളിന് ഇന്ത്യ ടീമില്‍ കളിക്കാൻ അവസരം നല്‍കിയത്. ഇന്ത്യയ്ക്കായി അതേപോലെ മികച്ച പ്രകടനം നടത്താൻ അഭിഷേകിനും സാധിക്കും എന്നാണ് ഞാൻ കരുതുന്നത്.”- വോണ്‍ കൂട്ടിച്ചേർത്തു.
പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തിയായിരുന്നു ഹൈദരാബാദ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ക്വാളിഫയറിലേക്ക് സ്ഥാനം കണ്ടെത്തിയത്. പഞ്ചാബിനെതിരായ മത്സരത്തിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് അഭിഷേക് ശർമയാണ്. 28 പന്തുകളില്‍ 66 റണ്‍സായിരുന്നു അഭിഷേക് മത്സരത്തില്‍ നേടിയത്.
ഇതോടെ ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് സീസണില്‍ ഏറ്റവുമധികം സിക്സറുകള്‍ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡ് അഭിഷേക് ശർമ തന്റെ പേരില്‍ ചേർക്കുകയുണ്ടായി. 2016ല്‍ വിരാട് കോഹ്ലി നേടിയ 38 സിക്സറായിരുന്നു ഇതുവരെ റെക്കോർഡ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. എന്നാല്‍ ഈ സീസണില്‍ 41 സിക്സറുകള്‍ നേടിയാണ് അഭിഷേക് കോഹ്ലിയെ മറികടന്നത്.