ന്യൂഡല്‍ഹി: പ്രചരിപ്പിക്കുന്ന ഓരോ നുണയ്‌ക്കും ആം ആദ്മി പാർട്ടി നേതാക്കളെ കോടതി കയറ്റുമെന്ന മുന്നറിയിപ്പുമായി ആം ആദ്മിയുടെ രാജ്യസഭാ എംപി സ്വാതി മലിവാള്‍.
ബിഭവ് കുമാറിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ തന്റെ പദവി ലേഡി സിങ്കം എന്നതില്‍ നിന്ന് പാർട്ടി നേതാക്കള്‍ തന്നെ ബിജെപി ഏജന്റ് എന്നാക്കി മാറ്റിയെന്നും സ്വാതി മലിവാള്‍ ആരോപിച്ചു. തനിക്കെതിരെ ഉന്നയിക്കുന്ന ഓരോ വ്യാജ ആരോപണങ്ങള്‍ക്കും ഇവർക്കെതിരെ കേസ് നല്‍കുമെന്നും സ്വാതി വ്യക്തമാക്കി.
” ബിഭവ് കുമാറിനെതിരെ പരാതി നല്‍കുന്നത് വരെ ഞാൻ അവർക്ക് ലേഡി സിങ്കം ആയിരുന്നു. പക്ഷേ ഇപ്പോഴത് ബിജെപി ഏജന്റ് എന്നായി മാറിയിരിക്കുന്നു. നിങ്ങള്‍ പ്രചരിപ്പിക്കുന്ന ഓരോ നുണയ്‌ക്കും നിങ്ങളെ ഞാൻ കോടതി കയറ്റിയിരിക്കും. അഴിമതിയുടെ പേരില്‍ എനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അതുകൊണ്ട് ബിജെപിയുടെ നിർദേശപ്രകാരമാണ് ഞാൻ ഇതെല്ലാം ചെയ്യുന്നതെന്നാണ് ഡല്‍ഹിയിലെ മന്ത്രിമാർ എനിക്കെതിരെ ആരോപിക്കുന്നത്. എട്ട് വർഷം മുൻപ് 2016ലാണ് ഈ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
അതിന് ശേഷം രണ്ട് തവണയാണ് എന്നെ വനിതാ കമ്മീഷൻ അദ്ധ്യക്ഷയായി നിയമിച്ചത്. അന്നത്തെ കേസ് പോലും വ്യാജമാണ്. ഞാൻ ഇന്ന് ജനങ്ങള്‍ക്ക് മുന്നില്‍ സത്യം പറഞ്ഞത് കൊണ്ടാണ് എനിക്കെതിരെ അവർ ട്രോള്‍ ആർമിയെ ഇറക്കിയത്. പാർട്ടിയിലെ എല്ലാവരേയും എനിക്കെതിരെ നിർത്തി. സ്വാതിയുടെ പേഴ്‌സണല്‍ വീഡിയോ ഉണ്ടെങ്കില്‍ അയയ്‌ക്കണമെന്നാണ് ഈ നേതാക്കള്‍ എനിക്ക് അടുപ്പമുള്ളവരോട് പറഞ്ഞത്.
എന്റെ ബന്ധുക്കളുടെ ജീവൻ പോലും അപകടത്തിലാക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഒരു നുണയും ഒരു കാലവും നിലനില്‍ക്കില്ല എന്ന സത്യം നിങ്ങള്‍ മനസിലാക്കണം. അധികാരത്തിന്റെ ലഹരിയില്‍ ചെയ്ത് കൂട്ടുന്ന കാര്യങ്ങള്‍ എന്താണെന്ന് തിരിച്ചറിയണം. പ്രചരിപ്പിക്കുന്ന ഒാരോ നുണകള്‍ക്കും നിങ്ങളെ ഞാൻ കോടതിയില്‍ കൊണ്ടു പോയിരിക്കുമെന്നും” സ്വാതി തന്റെ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.