Saturday, July 27, 2024
HomeIndiaഹൈദരാബാദിനെ എറിഞ്ഞൊതുക്കി കൊല്‍ക്കത്ത; 8 വിക്കറ്റിന്റെ ആധികാരിക ജയം, IPL ഫൈനലില്‍

ഹൈദരാബാദിനെ എറിഞ്ഞൊതുക്കി കൊല്‍ക്കത്ത; 8 വിക്കറ്റിന്റെ ആധികാരിക ജയം, IPL ഫൈനലില്‍

ഹമ്മദാബാദ്: സ്ഥിരതയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്രത്യേകത. സണ്‍റൈസേഴ്സിനെ പക്ഷേ, ആ ഗണത്തില്‍പ്പെടുത്താനാവില്ല.

ചിലപ്പോള്‍ കത്തും. അതും അത്യുജ്ജ്വലമായിട്ട്. ചിലപ്പോള്‍ അതിന്റെ നിഴല്‍ പോലുമാവില്ല. കൊല്‍ക്കത്ത ഒന്നാം ക്വാളിഫയറിലും അതിന്റെ സ്ഥൈര്യവും ധൈര്യവും കെടാതെ കാത്തുസൂക്ഷിച്ചു. അതിനു മുന്നില്‍ ഹൈദരാബാദ് അമ്ബേ നിറംകെട്ടു. ഫലത്തില്‍ 17-ാം ഐ.പി.എല്‍. സീസണിലെ ആദ്യ ഫൈനലിസ്റ്റായി കൊല്‍ക്കത്ത. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ ടോസ് നേടിബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 159 റണ്‍സിന് പുറത്തായി. 13.4 ഓവറില്‍ കൊല്‍ക്കത്ത ലക്ഷ്യം മറികടന്നു -164/2.

കളിയെ ഹൈദരാബാദിന്റെ വരുതിയില്‍നിന്ന് കൊല്‍ക്കത്തയുടെ ഉള്ളംകൈയിലെത്തിച്ചതിന്റെ ക്രെഡിറ്റ് മിച്ചല്‍ സ്റ്റാർക്കിനാണ്. തന്റെ ആദ്യ രണ്ടോവറില്‍ത്തന്നെ സ്റ്റാർക്ക് സണ്‍ റൈസേഴ്സിന്റെ മനോവീര്യം തകർത്തു. ആദ്യ ഓവറില്‍ ട്രാവിസ് ഹെഡിനെയും രണ്ടാം ഓവറില്‍ നിതീഷ് റെഡ്ഢിയെയും മടക്കി പവർപ്ലേയില്‍ത്തന്നെ കൊല്‍ക്കത്തയ്ക്ക് ബ്രേക്ക്ത്രൂ നല്‍കി.

160 വിജയലക്ഷ്യം കൊല്‍ക്കത്തയ്ക്ക് അനായാസമായിരുന്നു. ക്യാപ്റ്റൻ പാറ്റ് കമിൻസെറിഞ്ഞ രണ്ടാം ഓവറില്‍ത്തന്നെ കൊല്‍ക്കത്തയുടെ പ്രഹരമുണ്ടായി. റഹ്മാനുള്ള ഗുർബാസും സുനില്‍ നരെയ്നും ചേർന്ന് 20 റണ്‍സാണ് കമിൻസിന്റെ ഓവറില്‍ നേടിയത്. മൂന്നോവറില്‍ ടീം 44 റണ്‍സെടുത്തു. നാലാം ഓവറില്‍ ഗുർബാസ് (12 പന്തില്‍ 23) മടങ്ങിയെങ്കിലും കൊല്‍ക്കത്തയെ ബാധിച്ചില്ല. പവർ പ്ലേയില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 63 റണ്‍സാണ് നേടിയത്.

കമിൻസ് എറിഞ്ഞ ഓവറില്‍ സുനില്‍ നരെയ്നും (16 പന്തില്‍ 21) പുറത്തായി. ടീം സ്കോർ 67-ല്‍ നില്‍ക്കേയായിരുന്നു ഇത്. തുടർന്ന് വെങ്കടേഷ് അയ്യരും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ചേർന്ന് ടീമിനെ മുന്നോട്ടുനയിച്ചു. ശ്രേയസ് 24 പന്തില്‍ 58 റണ്‍സ് നേടിയപ്പോള്‍, വെങ്കടേഷ് 28 പന്തില്‍ 51 റണ്‍സ് നേടി. ടീമിനെ ജയിപ്പിച്ചാണ് ഇരുവരും ക്രീസ് വിട്ടത്. ഇരുവരുടെയും ഇന്നിങ്സില്‍ നാലുവീതം സിക്സും അഞ്ചുവീതം ബൗണ്ടറിയുമാണുള്ളത്.

പവർപ്ലേയ്ക്ക് ശേഷം ഒരോവറില്‍ പോലും 11-ല്‍ കുറഞ്ഞ റണ്‍സ് വന്നില്ല. 14-ാം ഓവർ എറിയാനെത്തിയ ട്രാവിസ് ഹെഡിനെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ 6,4,6,6 എന്ന രീതിയില്‍ അടിച്ചകറ്റി. ഇതോടെ കൊല്‍ക്കത്ത രാജകീയമായിത്തന്നെ ഫൈനലിലേക്ക്. ഇതിനിടെ അയ്യർ അർധ സെഞ്ചുറിയും പൂർത്തിയാക്കി.

നേരത്തേ ഹൈദരാബാദ് നിരയില്‍ നിശ്ചിത 20 ഓവർ തികയ്ക്കുക പോലും ചെയ്യാതെ പത്തുപേരും മടങ്ങി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സണ്‍റൈസേഴ്സ് 19.3 ഓവറില്‍ 159-ന് പുറത്ത്. മൂന്ന് വിക്കറ്റ് നേടി മിച്ചല്‍ സ്റ്റാർക്കാണ് ഹൈദരാബാദിനെ തകർത്തത്. രാഹുല്‍ ത്രിപാഠി 35 പന്തില്‍ 55 റണ്‍സ് നേടി. ഹെന്റിച്ച്‌ ക്ലാസനും (32), ക്യാപ്റ്റൻ പാറ്റ് കമിൻസും (30) ചേർന്നാണ് ടീം സ്കോർ ഭേദപ്പെട്ട നിലയിലെത്തിച്ചത്.

ഓപ്പണർമാരായി വന്നവർ ആദ്യ രണ്ടോവറില്‍ മടങ്ങിയത് ടീമിനെ ഉലച്ചു. മിച്ചല്‍ സ്റ്റാർക്കിന്റെ ആദ്യ ഓവറില്‍ ട്രാവിസ് ഹെഡും (0) വൈഭവ് അറോറയുടെ രണ്ടാം ഓവറില്‍ അഭിഷേക് ശർമയും (3) പുറത്തായി. അഞ്ചാം ഓവറില്‍ നിതീഷ് റെഡ്ഢിയെയും (9) ഷഹബാസ് അഹ്മദിനെയും (0) അടുത്തടുത്ത പന്തുകളില്‍ മടക്കി സ്റ്റാർക്ക് ഹൈദരാബാദിനെ വീണ്ടും ഞെട്ടിച്ചു. ഇതോടെ പവർ പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമാവാനും (12 കളിയില്‍ ഒൻപത് വിക്കറ്റ്) സ്റ്റാർക്കിന് കഴിഞ്ഞു. 10 വിക്കറ്റുകളോടെ ഭുവനേശ്വർ കുമാറാണ് ഒന്നാമത്.

39 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഹൈദരാബാദിന് പിന്നീടൊരു ബാറ്റിങ് ‘സ്ഫോടനം’ സാധ്യമായില്ല. പവർപ്ലേയില്‍ സണ്‍റൈസേഴ്സ് നേടിയത് 45 റണ്‍സ്. ഒരുവശത്ത് രാഹുല്‍ ത്രിപാഠി ക്ലാസ് ഇന്നിങ്സുമായി നിറഞ്ഞുനിന്നത് മാത്രമാണ് ഏക ആശ്വാസം. ഒരു സിക്സും ഏഴ് ഫോറുമാണ് ത്രിപാഠിയുടെ ബാറ്റില്‍ പിറന്നത്. ഐ.പി.എലിലെ ത്രിപാഠിയുടെ 12-ാമത്തെ അർധ സെഞ്ചുറി.

14-ാം ഓവറില്‍ സുനില്‍ നരെയ്ന്റെ വരവ് കളി കൊല്‍ക്കത്തയ്ക്ക് കൂടുതല്‍ അനുകൂലമാക്കി. ഓവറിലെ രണ്ടാം പന്തില്‍ ത്രിപാഠി റണ്ണൗട്ടായി. പന്ത് നേരിട്ട അബ്ദുല്‍ സമദ് സിംഗിളിനായി ഓടിയെങ്കിലും പന്ത് കൈവശം കിട്ടിയ റസല്‍ ഉടൻതന്നെ വിക്കറ്റ് കീപ്പർ ഗുർബാസിന് എറിഞ്ഞുനല്‍കി. ഗുർബാസ് ഒരു പിഴവും വരുത്താതെ സ്റ്റമ്ബ് ചെയ്തു. മൂന്നാം പന്തില്‍ സൻവിർ സിങ് (0) ബൗള്‍ഡുമായി.

തൊട്ടടുത്ത ഹർഷിത് റാണയുടെ ഓവറില്‍ സമദും (16) ചക്രവർത്തിയുടെ ഓവറില്‍ ഭുവനേശ്വർ കുമാറും (0) പുറത്തായതോടെ ഹൈദരാബാദ് 126-ല്‍ ഒൻപത് എന്ന നിലയില്‍ തകർന്നു. പത്താം വിക്കറ്റില്‍ ക്യാപ്റ്റൻ പാറ്റ് കമിൻസും വിയാസ്കന്തും ചേർന്നാണ് പിന്നീട് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇരുവരും ചേർന്ന് 21 പന്തില്‍ 33 റണ്‍സ് നേടി. റസലിന്റെ അവസാന ഓവറിലെ മൂന്നാം പന്തില്‍ കമിൻസ് (24 പന്തില്‍ 30) പുറത്താവുകയായിരുന്നു.

ഇതിനിടെ അഞ്ചാം വിക്കറ്റില്‍ ഹെന്റിച്ച്‌ ക്ലാസനും ത്രിപാഠിയും ചേർന്ന് 36 പന്തില്‍ 62 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. ഇതോടെയാണ് തുടക്കത്തിലെ തകർച്ചയില്‍നിന്ന് ടീം ഒരുവിധം കരകയറിയത്. 11-ാം ഓവറില്‍ ക്ലാസനെ പുറത്താക്കി വരുണ്‍ ചക്രവർത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 21 പന്തില്‍ 32 റണ്‍സാണ് ക്ലാസന്റെ സമ്ബാദ്യം.

RELATED ARTICLES

STORIES

Most Popular