റെയ്‌സി, ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ തുടങ്ങിയവർക്ക് ടെഹ്‌റാനിലെ ജനങ്ങള്‍ ആദരാഞ്ജലികള്‍ അർപ്പിക്കും. ഇറാനിയൻ പതാകകളും അന്തരിച്ച പ്രസിഡന്‍റിന്‍റെ ഛായാചിത്രങ്ങളും വീശിക്കൊണ്ട് പതിനായിരത്തോളം വിലാപക്കാർ ഇതിനകം തന്നെ ഒത്തുകൂടിയിട്ടുണ്ട്.
മറ്റ് രാജ്യങ്ങളില്‍ നിന്നുമെത്തുന്ന അതിഥികള്‍ക്ക് ആദരാഞ്ജലികള്‍ അർപ്പിക്കാൻ പ്രസിഡന്‍റിന്‍റെയും വിദേശകാര്യമന്ത്രിയുടെയും മൃതദേഹങ്ങള്‍ ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ആറ് വരെ സദാബാദ് കോംപ്ലക്സില്‍ പൊതുദർശനത്തിന് വയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇബ്രാഹിം റെയ്‌സിയുടെ മരണത്തില്‍ ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ആദരസൂചകമായി രാഷ്ട്രപതി ഭവനുള്‍പ്പെടെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഡല്‍ഹിയിലെ ഇറാൻ എംബസി സന്ദർശിച്ച് അനുശോചനം അറിയിച്ചു.
പാകിസ്ഥാനിലും ഇറാഖിലും ഒരു ദിവസത്തെ ദുഃഖാചരണം ആചരിച്ചപ്പോള്‍, സിറിയയിലും ലെബനനിലും മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണവും ഇറാനില്‍ അഞ്ച് ദിവസത്തെ ദേശീയ ദുഃഖവും പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ, യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ചൈന പ്രസിഡന്‍റ് ഷി ജിൻപിംഗ്, സൗദി അറേബ്യയില്‍ നിന്നുള്ള സല്‍മാൻ രാജാവ്, മുഹമ്മദ് ബിൻ സല്‍മാൻ, സിറിയൻ പ്രസിഡന്‍റ് ബഷർ അല്‍ അസദ് തുടങ്ങിയ നേതാക്കളും ഇറാഖ്, ലെബ്‌നോണ്‍, ജോർദാൻ, ഈജിപ്ത്, യൂറോപ്യൻ യൂണിയൻ, ഇറ്റലി, ജപ്പാൻ, മലേഷ്യ, ഖത്തർ, സുഡാൻ, തുർക്കി, വെനസ്വേല, യെമൻ, യുഎൻ തുടങ്ങിയ രാജ്യങ്ങളും ആദരാഞ്ജലികള്‍ അർപ്പിച്ചു.