ലഖ്നോ: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തർ പ്രദേശില്‍നിന്ന് ഇക്കുറി ബി.ജെ.പിക്ക് ലഭിക്കുക ഒരൊറ്റ സീറ്റ് മാത്രമെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.
ഇത്തവണ എന്തൊക്കെ തന്ത്രങ്ങള്‍ ബി.ജെ.പി ആവിഷ്‍കരിച്ചാലും ഉത്തർ പ്രദേശിലെ ജനങ്ങള്‍ അവരെ പുറത്താക്കാൻ മനസ്സുകൊണ്ട് തീരുമാനിച്ചുകഴിഞ്ഞുവെന്നും അഖിലേഷ് പറഞ്ഞു.
ലാല്‍ഗഞ്ച് മണ്ഡലത്തിലെ സമാജ് വാദി പാർട്ടി സ്ഥാനാർഥി ദരോഗ പ്രസാദ് സരോജിന്റെ പ്രചാരണ റാലിയിലാണ് അഖിലേഷ് യാദവ് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസിയില്‍ മാത്രമാണ് യു.പിയില്‍ ബി.ജെ.പിക്ക് വിജയപ്രതീക്ഷയുള്ളതെന്ന് അഖിലേഷ് പറഞ്ഞു.
‘ഇൻഡ്യ മുന്നണിക്ക് യു.പിയില്‍ വൻ പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് വാരണാസിയില്‍ മാത്രമാണ് ബി.ജെ.പി പോരാട്ടം കാഴ്ചവെക്കുന്നത്. മറ്റിടങ്ങളിലെല്ലാം അവർ ഇതിനകം തോറ്റുകഴിഞ്ഞു. തെരഞ്ഞെടുപ്പ് തുടങ്ങിയപ്പോള്‍ ‘ഇക്കുറി 400 സീറ്റ്’ എന്നതായിരുന്നു ബി.ജെ.പിയുടെ മുദ്രാവാക്യം. ഇപ്പോള്‍ ജനങ്ങള്‍ ‘400ല്‍ തോല്‍വി’ എന്നാണ് അവരോട് പറയുന്നത്. ബി.ജെ.പിക്ക് 140 സീറ്റ് പോലും ലഭിക്കില്ലെന്ന് ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ ഉറപ്പുവരുത്തും.
നിങ്ങള്‍ ബി.ജെ.പി നേതാക്കന്മാരുടെ പ്രസംഗങ്ങള്‍ നോക്കൂ. അവർ പഴയ കഥ തന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. വോട്ടർമാർ തങ്ങളുടെ മനസ്സില്‍ ഉറച്ച തീരുമാനം എടുത്തുകഴിഞ്ഞു. പിന്നാക്ക-ദലിത-ന്യൂനപക്ഷ കുടുംബങ്ങള്‍ എൻ.ഡി.എയെ പരാജയപ്പെടുത്തും. ബി.ജെ.പി കല്ലുവെച്ച നുണകള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അവർ നല്‍കുന്ന എല്ലാ വാഗ്ദാനങ്ങളും പാഴ്വാക്കുകളാണെന്നും അഖിലേഷ് പറഞ്ഞു.
കോവിഡ് വാക്സിൻ വിഷയത്തിലും അഖിലേഷ് ബി.ജെ.പിയെ കടന്നാക്രമിച്ചു. ‘ആ വാക്സിൻ ജനങ്ങളുടെ ജീവനുമേലാണ് ഭീഷണിയുയർത്തിയിട്ടുള്ളത്. നമുക്ക് വാക്സിൻ നല്‍കിയ കമ്ബനികളില്‍നിന്ന് ബി.ജെ.പിയാകട്ടെ, കോടിക്കണക്കിന് രൂപയാണ് കൈപ്പറ്റിയത്’. ലാല്‍ഗഞ്ച് മണ്ഡലത്തില്‍ മേയ് 25ന് നടക്കുന്ന ആറാം ഘട്ടത്തിലാണ് വിധിയെഴുത്ത്.