ന്യൂഡല്‍ഹി: പുണെയില്‍ ആഡംബര കാറിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തില്‍ കാറോടിച്ച കൗമാരക്കാരന് ജ്യാമ്യം നല്‍കിയതില്‍ പ്രധാനമന്ത്രിയെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
മോദി സമ്ബത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് ഇന്ത്യയെ നിർമിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു.
“ഒരു ബസ് ഡ്രൈവറോ ട്രക്ക് ഡ്രൈവറോ ഓട്ടോ ഡ്രൈവറോ ഓടിക്കുന്ന വാഹനം അബദ്ധത്തില്‍ ആരെയെങ്കിലും ഇടിച്ചാല്‍ അവരെ 10 വർഷം ജയിലിലിടും. എന്നാല്‍ ഒരു പണക്കാരന്‍റെ മകൻ ഓടിക്കുന്ന കാറിടിച്ച് ആളുകള്‍ കൊല്ലപ്പെട്ടാല്‍ അയാളോട് റോഡ് അപകടങ്ങളുടെ ഫലവും അവയുടെ പരിഹാരവും എന്ന വിഷയത്തില്‍ ഉപന്യാസം എഴുതാൻ പറയും” -രാഹുല്‍ പറഞ്ഞു.
പണക്കാരനും പാവപ്പെട്ടവർക്കും നീതി ലഭിക്കണമെന്നും നിയമം എല്ലാവർക്കും ഒരുപോലെയാകണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിന് വേണ്ടിയാണ് കോണ്‍ഗ്രസ് പോരാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പുണെയില്‍ അമിതവേഗത്തില്‍ വന്ന ആഡംബരക്കാർ ഇടിച്ച് രണ്ട് പേർ മരിച്ച സംഭവത്തില്‍ മദ്യപിച്ച് കാറോടിച്ച കൗമാരക്കാരനെ ജാമ്യം നല്‍കി വിട്ടയച്ചതില്‍ വ്യാപക പ്രതിഷേധം ഉയർന്നു. റോഡ് അപകടങ്ങളുടെ ഫലവും അവയുടെ പരിഹാരവും എന്ന വിഷയത്തില്‍ 300 വാക്കുകളുള്ള ഒരു ഉപന്യാസം എഴുതുക, ട്രാഫിക് നിയമങ്ങള്‍ പഠിക്കുക, എന്നിവയായിരുന്നു ജാമ്യം നല്‍കുന്നതിനുള്ള ചില നിബന്ധനകള്‍.