തിരുവനന്തപുരം: തലസ്ഥാന നഗരത്തിന് വൻ വികസനം സാദ്ധ്യമാക്കുന്ന കൂടുതല്‍ പദ്ധതികളുമായി അദാനി ഗ്രൂപ്പ്. ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ രംഗത്ത് ചുവടുറപ്പിക്കുന്നിതിന്റെ ഭാഗമായി തിരുവനന്തപുരം ഉള്‍പ്പടെ രാജ്യത്തെ വൻ നഗരങ്ങളില്‍ കൂടുതല്‍ സ്ഥലമേറ്റെടുക്കാനുള്ള നടപടികളുമായി അദാനി ഗ്രൂപ്പ് മുന്നോട്ടുപോവുകയാണെന്നാണ് റിപ്പോർട്ട്.
വിമാനത്താവളങ്ങള്‍ക്ക് സമീപത്തായി ഷോപ്പിംഗ് കേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍, മള്‍ട്ടിപ്ളക്സ് തുടങ്ങിയവ സ്ഥാപിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരത്തിന് പുറമേ മുംബയ്, ലക്നൗ, അഹമ്മദാബാദ്, ജയ്പൂർ എന്നിവിടങ്ങളിലാണ് പുതിയ വാണിജ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുത്.
തിരുവനന്തപുരത്ത് രണ്ട് ഏക്കർ ഭൂമിയാണ് ആദ്യ ഘട്ടത്തില്‍ ഏറ്റെടുത്തിരിക്കുന്നതെന്നാണ് ഒരു ധനകാര്യ മാദ്ധ്യമം റിപ്പോർട്ടുചെയ്യുന്നത്. മുംബയില്‍ 160 ഏക്കർ, ലക്നൗവില്‍ 100 ഏക്കർ, നവിമുംബയില്‍ 200 ഏക്കർ, ജയ്പൂരില്‍ 17 ഏക്കർ എന്നിങ്ങനെയാണ് ഏറ്റെടുക്കുന്നത്.
ഇതിനൊപ്പം നിലവില്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തുന്ന തിരുവനന്തപുരം ഉള്‍പ്പടെയുള്ള വിമാനത്താവളങ്ങളുടെ വികസനത്തിനായി അടുത്തുതന്നെ വമ്ബിച്ച മൂലധന നിക്ഷേപങ്ങള്‍ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത് 5-10 വർഷങ്ങള്‍ക്കിടയിലാവും ഇതുണ്ടാവുക. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. വിമാനത്താവളങ്ങള്‍ക്ക് സമീപം റീട്ടെയില്‍, ഹോസ്‌പിറ്റാലിറ്റി കേന്ദ്രങ്ങള്‍ തുടങ്ങുന്നത് തദ്ദേശീയർ ഉള്‍പ്പടെയുള്ളവർക്ക് നിരവധി തൊഴില്‍ അവസരങ്ങള്‍ തുറന്നുനല്‍കുകയും ചെയ്യും.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള ടെർമിനലിന് സമീപം പഞ്ചനക്ഷത്ര ഹോട്ടലും എയർ ട്രാഫിക് കണ്‍ട്രോള്‍ ടവറും നിർമ്മിക്കാൻ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. 240 മുറികളുള്ളതാവും ഹോട്ടല്‍ എന്നും റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ കേരളത്തിലെ ഒരു വിമാനത്താവളത്തിനടുത്തും ഇത്തരം എലൈറ്റ് ഹോട്ടലുകള്‍ ഇല്ല. പൈലറ്റുമാർക്കും എയർ ഹോസ്റ്റസുമാർക്കും ഇപ്പോള്‍ തലസ്ഥാനത്ത് നിന്ന് അകലെയുള്ള ഹോട്ടലുകളിലാണ് താമസം. ഇവർക്ക് വിമാനത്താവളത്തിനടുത്ത് തന്നെ താമസിക്കാൻ കഴിയുന്നതിനാല്‍ സമയനഷ്ടം കുറയ്ക്കാനാവും. ഗതാഗതക്കുരുക്കും മറ്റും മൂലം ഇപ്പോള്‍ ഇവരെ താമസിക്കുന്ന ഹോട്ടലുകളില്‍ നിന്ന് യഥാസമയം വിമാനത്താവളത്തില്‍ തിരികെ എത്തിക്കുന്നത് വലിയൊരു പ്രശ്നമാണ്.
വിമാനത്താവളത്തിനോട് ചേർന്നുള്ള എലൈറ്റ് ഹോട്ടല്‍ വിദേശികള്‍ക്കും പ്രയോജനകരമാകും. ഹോട്ടല്‍ സമുച്ചയും വരുന്നതോടെ തലസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനം സാദ്ധ്യമാക്കുന്നതിനൊപ്പം താെഴിലവസരങ്ങളും ലദ്യമാകും. വിഴിഞ്ഞം തുറമുഖം തന്നെ തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയിട്ടുണ്ട്. അതിവേഗം നടക്കുന്ന ദേശീയ പാതാ നവീകരണം കൂടി പൂർത്തിയാകുന്നതോടെ തലസ്ഥാന വികസനത്തിന് കൂടുതല്‍ വേഗത കൈവരിക്കും. കൊച്ചിയുടെ മാതൃകയില്‍ തലസ്ഥാനത്തും മെട്രോ ട്രെയിൻ പദ്ധതി നടപ്പാക്കുന്നതും സർക്കാരിന്റെ സജീവ പരിഗണനയിലാണ്. അധികം വൈകാതെ തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.