ടൊറന്‍റോ: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ദ്വീപില്‍ പ്രവിശ്യാസർക്കാർ കുടിയേറ്റ നിയമം പരിഷ്കരിച്ചതിനെത്തുടർന്ന് നാടുകടത്തല്‍ ഭീഷണി നേരിടുന്ന ഇന്ത്യൻ വിദ്യാർഥികള്‍ വ്യാഴാഴ്ച പ്രതിഷേധയോഗം സംഘടിപ്പിക്കുന്നു.
രണ്ട് ആഴ്‌ചയായി വിദ്യാർഥികള്‍ പ്രതിഷേധം നടത്തുകയാണ്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ വിദ്യാർഥികള്‍ വ്യാഴാഴ്ച അസംബ്ലി യോഗം സംഘടിപ്പിക്കുന്നത്. കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ ഷാർലറ്റ്ടൗണിലെ 175 റിച്ച്‌മണ്ട് സ്ട്രീറ്റിലാണ് യോഗം ചേരുന്നത്.
കുടിയേറ്റക്കാരെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അടുത്തിടെ പ്രവിശ്യാസർക്കാർ നിയമം പരിഷ്കരിച്ചത്. കുടിയേറ്റം വർധിച്ചുവരുന്നത് ആരോഗ്യസംരക്ഷണത്തെയും താമസ സൗകര്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് സർക്കാർ നിലപാട്.
അതേസമയം, കാനഡയില്‍ നിന്ന് വിദ്യാർഥികളെ നാടുകടത്തുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.