ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടിങ് ഓരോ ഘട്ടം പൂർത്തിയാകുമ്ബോഴും ഇൻഡ്യ സഖ്യം വിജയത്തോട് അടുക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
മോദി സർക്കാർ പുറത്തേക്ക് പോവുകയും ഇൻഡ്യ മുന്നണി അധികാരത്തിലേറുകയും ചെയ്യുന്ന കാഴ്ചയാണ് ജൂണ്‍ നാലിന് കാണാൻ പോകുന്നത്. സുസ്ഥിരമായ സർക്കാറിനാണ് ഇൻഡ്യ മുന്നണി നേതൃത്വം നല്‍കുകയെന്നും കെജ്രിവാള്‍ പറഞ്ഞു.
കേന്ദ്ര മന്ത്രി അമിത് ഷാ ഡല്‍ഹിയിലെ ജനങ്ങളെ പാകിസ്താനികള്‍ എന്ന് പരാമർശിച്ചതായി കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹിക്കാർ എന്‍റെ കുടുംബാംഗങ്ങളാണ്. അവരെ അങ്ങനെ അപമാനിക്കരുത്. അമിത് ഷായുടെ റാലിയില്‍ പങ്കെടുത്തത് വെറും 500ല്‍ താഴെ ആളുകള്‍ മാത്രമാണെന്നും കെജ്രിവാള്‍ പറഞ്ഞു.
‘ആം ആദ്മി പാർട്ടിയെ പിന്തുണക്കുന്നവർ പാകിസ്താനികളാണെന്നാണ് അമിത് ഷാ പറഞ്ഞത്. 62 സീറ്റും 56 ശതമാനം വോട്ടും നല്‍കിയാണ് ഡല്‍ഹിയിലെ ജനങ്ങള്‍ ഞങ്ങളെ അധികാരത്തിലേറ്റിയത്. ഡല്‍ഹിയിലെ ജനങ്ങള്‍ പാകിസ്താനികളാണോ? പഞ്ചാബിലെ ജനങ്ങള്‍ 117ല്‍ 92 സീറ്റ് നല്‍കിയാണ് സർക്കാറിനെ അധികാരത്തിലേറ്റിയത്. പഞ്ചാബിലെ ജനങ്ങള്‍ പാകിസ്താനികളാണോ? ഗുജറാത്തിലെ ജനങ്ങള്‍ 14 ശതമാനം വോട്ടുകള്‍ ഞങ്ങള്‍ക്ക് നല്‍കി. ഗുജറാത്തിലെ ജനങ്ങള്‍ പാകിസ്താനികളാണോ? ഗോവയിലെ ജനങ്ങള്‍ ഞങ്ങള്‍ക്ക് സ്നേഹവും വിശ്വാസവും നല്‍കി. ഗോവയിലെ ജനങ്ങളും പാകിസ്താനികളാണോ?’ -കെജ്രിവാള്‍ ചോദിച്ചു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി നിങ്ങളെ പിൻഗാമിയായി തെരഞ്ഞെടുത്തിരിക്കാം. അതുമൂലം നിങ്ങള്‍ അഹങ്കാരിയായി മാറുകയും ജനങ്ങളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ്. നിങ്ങള്‍ക്ക് പ്രധാനമന്ത്രിയാകാനാവില്ല. ജൂണ്‍ നാലിന് ബി.ജെ.പിയെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് പുറത്താക്കും’ -കെജ്രിവാള്‍ പറഞ്ഞു.