എന്തിനാണ് ഇങ്ങനെയൊരു പിങ്ക് പോലീസ്. പോലീസ് കുറ്റം ചെയ്താല്‍ സ്വന്തം വീടിനു മുന്നിലെ പോലീസ് സ്‌റ്റേഷനിലേക്കു സ്ഥലംമാറ്റം. എത്ര കൊണ്ടാലും പോലീസ് പഠിക്കില്ല. ഇതാണ് പോലീസ്. ആറ്റിങ്ങലിലെ പിങ്ക് പൊലീസ് വിചാരണ വിഷയത്തില്‍ പൊലീസിന് നേരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തു വന്നതു ഒരുപാഠമാക്കണം. കുട്ടിയെ പരസ്യവിചാരണ ചെയ്തതെന്തിനെന്ന് കോടതി ചോദിച്ചു. കുട്ടിയെ വിചാരണ ചെയ്ത പൊലീസുകാരി ഒരു സ്ത്രീയല്ലേയെന്ന് ചോദിച്ച കോടതി ഒരു മൊബൈല്‍ ഫോണിന്റെ വില പോലും കുട്ടിയുടെ ജീവനില്ലേ എന്ന് ചോദ്യം ഉന്നയിച്ചു. പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയത് ശിക്ഷാ നടപടിയാണോയെന്നും സ്ഥലംമാറ്റിയതിന്റെ കാരണം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോയെന്ന് ചോദിച്ച കോടതി കാക്കിയുടെ അഹങ്കാരമാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്കെന്ന് അഭിപ്രായപ്പെട്ടു. കാക്കി ഇട്ടിരുന്നില്ലെങ്കില്‍ പൊലീസുകാരിക്ക് അടി കിട്ടുമായിരുന്നുവെന്നും ഇങ്ങനെയാണോ പെരുമാറുന്നതെന്നും കോടതി വിമര്‍ശിച്ചു. സംഭവത്തില്‍ ഡിജിപിയോട് കോടതി റിപ്പോര്‍ട്ട് തേടി. പൊലീസിന് നേരെ രൂക്ഷവിമര്‍ശനവും ഹൈക്കോടതി നടത്തി. പൊലീസ് ഇത്തരത്തിലായതുകൊണ്ട് ഇവിടെ ആത്മഹത്യ ഉണ്ടാകുന്നു. പൊലീസിനോട് തിരിച്ചെന്തെങ്കിലും പറഞ്ഞാല്‍ കേസെടുക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. പൊലീസ് യൂണിഫോമിന് ചില ഉത്തരവാദിത്വങ്ങളുണ്ടെന്നും എല്ലാ പൊലീസുകാരും അത് മനസിലാക്കണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
സംഭവത്തിലൂടെ പൊലീസിലുളള ഭയം ജീവിതകാലത്ത് കുട്ടിയ്ക്ക് മാറുമോയെന്ന് കോടതി ചോദിച്ചു. എട്ട് വയസായ കുട്ടിയ്ക്ക് ഈ സിസ്റ്റത്തില്‍ എന്ത് വിശ്വാസമാണ് ഉണ്ടാകുകയെന്നും കോടതി ആശങ്കയറിയിച്ചു. ഓഗസ്റ്റ് 27നായിരുന്നു തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥയായ രജിത മൊബൈല്‍ മോഷണം ആരോപിച്ച് പരസ്യവിചാരണ നടത്തിയത്. മൊബൈല്‍ പിന്നീട് രജിതയുടെ ഔദ്യോഗിക വാഹനത്തിലിരുന്ന ബാഗില്‍ നിന്നും കിട്ടിയിരുന്നു.
മാത്യു ജോണ്‍