Saturday, July 27, 2024
HomeKeralaവടകരയില്‍ എല്‍ഡിഎഫ് വിജയിക്കും: ബിജെപി യുഡിഎഫിന് വോട്ട് മറിക്കാന്‍ ശ്രമിച്ചെന്നും കെകെ ശൈലജ

വടകരയില്‍ എല്‍ഡിഎഫ് വിജയിക്കും: ബിജെപി യുഡിഎഫിന് വോട്ട് മറിക്കാന്‍ ശ്രമിച്ചെന്നും കെകെ ശൈലജ

കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ ബിജെപി-യുഡിഎഫ് വോട്ട് കച്ചവടം നടന്നുവെന്ന ആരോപണവുമായി എല്‍ ഡി എഫ് സ്ഥാനാർത്ഥി കെകെ ശൈലജ.

ബിജെപി യുഡിഎഫിന് വോട്ട് മറിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ എത്ര വോട്ടാണ് മറിച്ചതെന്ന് പറയാന്‍ സാധിക്കില്ല. ചിലയിടങ്ങളിലെങ്കിലും അത്തരം സംസാരങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ് പാർട്ടി അങ്ങനെ പറഞ്ഞിട്ടുള്ളതെന്നും കെകെ ശൈലജ വ്യക്തമാക്കുന്നു.

രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് തിരഞ്ഞെടുപ്പ് വേളയില്‍ മുന്നോട്ട് പോയിട്ടുള്ളത്. ആരേയും ഞാന്‍ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. എന്നാല്‍ എനിക്കെതിരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ഒരു തിരഞ്ഞെടുപ്പാകുമ്ബോള്‍ തോല്‍വിയും ജയവും ഉണ്ടാകും. ആര് ജയിക്കും തോല്‍ക്കും എന്നതൊക്കെ വോട്ട് എണ്ണിക്കഴിഞ്ഞേ പറയാന്‍ സാധിക്കുകയുള്ളു. പക്ഷെ വടകരയില്‍ എല്‍ ഡി എഫ് ജയിക്കും. ആരായാലും വ്യക്തിപരമായ അധിക്ഷേപം അവസാനിപ്പിക്കണമെന്നും കെകെ ശൈലജ മാധ്യമ പ്രവർത്തകരോടായി പറഞ്ഞു.

മണ്ഡലത്തില്‍ ഏറെ ചർച്ചയായ ‘കാഫിർ’ സ്ക്രീൻ ഷോട്ടിനു പിന്നില്‍ എല്‍ ഡി എഫ് അല്ലെന്നും കെകെ ശൈലജ വ്യക്തമാക്കി. ഇത്തരത്തിലുള്ള പല പ്രചരണങ്ങളും എതിരാളികള്‍ തിരഞ്ഞെടുപ്പ് വേളയില്‍ വടകരയില്‍ നടത്തിയിട്ടുണ്ട്. ജനം അതൊക്കെ വിശ്വാസത്തില്‍ എടുക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്. അങ്ങനെ വിശ്വാസത്തിലെടുത്താല്‍ എന്താ ചെയ്യുക. ഞാൻ കുറെയേറെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ആ സമയങ്ങളിലൊന്നും ഇത്തരത്തിലുള്ള വൃത്തികെട്ട അധിക്ഷേപം ചൊരിയുന്ന സാഹചര്യം ഉണ്ടായിട്ടില്ല. എല്ലാ കാര്യങ്ങളും ജനം മനസ്സിലാക്കിയിട്ടുണ്ട്. സ്ത്രീ വിരുദ്ധ പരാമർശങ്ങളോട് ജനം പ്രതികരിക്കട്ടേയെന്നും ഇടത് സ്ഥാനാർത്ഥി പറഞ്ഞു.

അതേസമയം, വടകരയിലെ കാഫിർ പ്രയോഗത്തിന് പിന്നില്‍ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനന്റെ മകനുള്‍പ്പെട്ട സംഘമാണെന്നാണ് ആർഎംപിയുടെ യുവജന വിഭാഗമായ റവല്യൂഷണറി യൂത്ത് അവകാശപ്പെടുന്നത്. ‘സ്വന്തം മകനുള്‍പ്പെടുന്ന സൈബര്‍ ക്രിമിനലുകളുടെ ബുദ്ധിയില്‍ വിരിഞ്ഞ ‘കാഫിര്‍’ വര്‍ഗ്ഗീയ വിഷം ഭാര്യ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചാല്‍ ജനം കണ്ണടച്ച്‌ വിശ്വസിക്കുമെന്നും അതുവഴി ജനങ്ങളെ ഭിന്നിപ്പിച്ച്‌ രാഷ്ട്രീയ ലാഭം കൊയ്യാമെന്നും കരുതി ദിവാസ്വപ്നം കണ്ടുറങ്ങിയ മോഹനന് വടകരയിലെ ജനതയെ ഇനിയും മനസ്സിലായിട്ടില്ല’ എന്നാണ് റവല്യൂഷണറി യൂത്ത് പ്രസ്താവനയിലൂടെ അവകാശപ്പെട്ടത്.

51 വെട്ടിനാല്‍ ചന്ദ്രശേഖരന്റ രാഷ്ട്രീയത്തെ ഇല്ലാതാക്കാന്‍ നടത്തിയ അരുംകൊലയുടെ അതേ ക്രിമിനല്‍ ബുദ്ധി തന്നെയാണ് മോഹനന്റെ വടകര മോഹസഫലീകരണത്തിനായി സ്വന്തം കുടുംബം ഒന്നടങ്കം വടകരയില്‍ അശ്ശീല-വര്‍ഗ്ഗീയ വിഷം തുപ്പാന്‍ ഇറങ്ങിയതിലൂടെ വ്യക്തമാകുന്നതെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാവുന്നതേ ഉള്ളുവെന്നും റവല്യൂഷണറി യൂത്ത് അഭിപ്രായപ്പെടുന്നു.

RELATED ARTICLES

STORIES

Most Popular