കർണാല്‍: അടിയന്തരാവസ്ഥ ഓർമ്മപ്പെടുത്തി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്ത് മൂന്നാം തവണയും മോദി സർക്കാർ അധികാരത്തില്‍ വന്നാല്‍ ജനാധിപത്യം അപകടത്തിലാകുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു രാജ്നാഥ് സിംഗ്.
രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തി ജനാധിപത്യത്തെ ഇന്ദിരാഗാന്ധി എങ്ങനെ ഞെരുക്കിയെന്നത് സ്വന്തം അനുഭവങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ച് ജനങ്ങളെ അദ്ദേഹം ബോധ്യപ്പെടുത്തി. ഹരിയാനയിലെ കർണാലില്‍ സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
“400-ലധികം സീറ്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ ജനാധിപത്യം അപകടത്തിലാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. നരേന്ദ്രമോദി ഒരു സ്വേച്ഛാധിപതി ആകുമെന്നാണ് അവരുടെ വാദം. എന്നാല്‍ ഒരു കാര്യം നിങ്ങള്‍ ഓർക്കണം. 1975-ന് മുമ്ബ് തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി പരാജയപ്പെട്ടു. ധാർമികമായി പ്രധാനമന്ത്രി സ്ഥാനം രാജിവെയ്‌ക്കുകയായിരുന്നു അവർ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, അവർ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കുകയും ജനാധിപത്യത്തെ ശ്വാസം മുട്ടിക്കുകയും ചെയ്തു”.
“രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളെയാണ് ഇന്ദിരാഗാന്ധി ജയിലില്‍ അടച്ചത്. 24-ാം വയസില്‍ ഞാനും 16 മാസം ജയിലില്‍ കിടന്നു. ഇത് സത്യമാണോ എന്നറിയേണ്ടവർക്ക് പരിശോധിക്കാം. കോണ്‍ഗ്രസ് ജനാധിപത്യത്തെ ശ്വാസം മുട്ടിച്ചു. ഞാൻ ജയിലില്‍ കഴിയുന്ന സമയം എന്റെ അമ്മ മരണപ്പെട്ടു. എന്നിട്ടും അവർ എനിക്ക് പരോള്‍ തന്നില്ല. അമ്മയുടെ അന്ത്യകർമങ്ങളില്‍ പോലും പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. അടിയന്തരാവസ്ഥ ഒരു വർഷത്തേക്ക് നീട്ടി എന്നറിഞ്ഞപ്പോള്‍ ഞാൻ ഞെട്ടിപോയി”-രാജ്നാഥ് സിംഗ് പറഞ്ഞു