ദോഹ: മധ്യവേനലവധിക്കാലത്ത് നാടണയാൻ കൊതിക്കുന്ന പ്രവാസികളെ ചൂഷണം ചെയ്യുകയും യാത്രാസൗകര്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന വിമാന കമ്ബനികളുടെ സമീപനം പ്രതിഷേധാർഹമാണെന്ന് ഖത്തർ കേരള ഇസ്‌ലാഹി സെന്‍റർ കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു.
കൂടുതല്‍ പേർ യാത്ര ചെയ്യുന്ന അവധിക്കാലത്ത് പ്രവാസികളെ പരമാവധി പിഴിയുന്നു രീതി കാലങ്ങളായി തുടർന്ന് വരുകയാണെന്നും ഇതില്‍ മാറ്റം വരുത്താൻ ആവശ്യമായ നടപടികള്‍ എടുക്കുന്നതില്‍ കേന്ദ്ര – സംസ്ഥാന ഭരണകർത്താക്കള്‍ പരാജിതരായി മാറിയെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
അതോടൊപ്പം അവധിക്കാല യാത്ര ആസൂത്രണം ചെയ്ത് യാത്രയ്ക്കായി ഒരുങ്ങുന്ന ഈ സമയം തന്നെ ജീവനക്കാർ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള സമരത്തിന് തെരഞ്ഞെടുക്കുക കൂടി ചെയ്തത് യാത്രാ ദുരിതം കൂട്ടാനും കാരണമായി.
പ്രവാസികള്‍ യാതൊരു മാനുഷിക പരിഗണന പോലും അർഹിക്കുന്നില്ല എന്ന നിലക്കുള്ള ഈ സമീപനം മാറ്റപ്പെടേണ്ടതായുണ്ടെന്നും അതിനായി ശക്തമായ ഒരു നീക്കം കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്നു ഉണ്ടാവേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്‍റ് കെ.ടി ഫൈസല്‍ സലഫിയുടെ അധ്യക്ഷതയില്‍ സലത ജദീദ് ക്യുകെഐസി ഹാളില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ജനറല്‍ സെക്രട്ടറി മുജീബുറഹ്മാൻ മിശ്കാത്തി, സ്വലാഹുദ്ദീൻ സ്വലാഹി, ഖാലിദ് കട്ടുപ്പാറ, മുഹമ്മദലി മൂടാടി, ഉമർ ഫൈസി മുതലായവർ പങ്കെടുത്തു.