തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന എൻഡിഎ സർക്കാർ ഭരണതുടർച്ച നേടുമെന്ന് പദ്മജ വേണുഗോപാല്‍.
ജൂണ്‍ നാലിന് ഫലം വരുമ്ബോള്‍ നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകും. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളില്‍ ആകൃഷ്ടയായാണ് ഞാൻ ബിജെപിയില്‍ ചേർന്നത്. പാർട്ടി എനിക്ക് എന്തുതരുന്നുവെന്നുള്ളതല്ല, ഒരു ബിജെപിക്കാരിയായി ഇരിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ അഭിമാനവും സന്തോഷവുമെന്നും പദ്മജ ഫേസ്ബുക്കില്‍ കുറിച്ചു.
ബിജെപി എന്ന പ്രസ്ഥാനത്തെപ്പറ്റി ഓരോ ദിവസവും കൂടുതല്‍ മതിപ്പാണ് എനിക്കുണ്ടാകുന്നത്. എൻഡിഎ ഭരണത്തിന് കീഴിലാണ് രാജ്യത്ത് ഇത്രയും വികസനങ്ങള്‍ നടന്നതെന്നും നരേന്ദ്രമോദി എന്ന നേതാവിന്റെ ഭരണ മികവ് അത്രമേല്‍ വലുതാണെന്നും പദ്മജ പറഞ്ഞു. ഗ്രാമീണ മേഖല മുതല്‍ ശാസ്ത്ര സാങ്കേതിക രംഗത്ത് വരെ നരേന്ദ്രമോദി ഭരണത്തില്‍ പുരോഗതിയുടെ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
കോണ്‍ഗ്രസുകാർ പറയുന്നത് ജൂണ്‍ 4ന് ബിജെപി അധികാരത്തില്‍നിന്ന് പുറത്താകുമെന്നും അതോടെ പത്മജ രാഷ്‌ട്രീയത്തില്‍ ഒന്നുമല്ലാതെ ആകും,വഴിയാധാരമാകും എന്നൊക്കെയാണ്. അത്തരക്കാർക്കുള്ള എന്റെ മറുപടി ഞാൻ നിരുപാധികമാണ് ബിജെപിയില്‍ ചേർന്നത്. ബിജെപിയില്‍ നിന്നും എന്തെങ്കിലും പദവി മോഹിച്ചല്ല ഞാൻ ആ പാർട്ടിയില്‍ ചേർന്നത്. ഒരു ബിജെപിക്കാരിയായി പ്രവർത്തിക്കാൻ കഴിയുക എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ സംതൃപ്തി.
പിന്നെ പറയുന്നത് എന്റെ ഭർത്താവിനെ ഇഡി വേട്ടയാടിയപ്പോള്‍ ഞാൻ ഇഡിയെ ഭയന്ന് ബിജെപിയില്‍ ചേർന്നെന്നാണ്. അവരോട് എനിക്ക് പറയാനുള്ളത് എന്റെ ഭർത്താവ് കൃത്യമായി ഇൻകം ടാക്‌സ് അടയ്‌ക്കുന്നതിന് എല്ലാവർഷവും സർക്കാരില്‍ നിന്ന് പ്രശംസാപത്രം ലഭിക്കുന്ന ഒരു ഡോക്ടറാണ്. പിന്നെ എതിരാളികള്‍ എന്തു പറഞ്ഞാലും അതൊന്നും പദ്മജ വേണുഗോപാപാലിന് ഒരു ചുക്കുമല്ല. ഞാൻ കോണ്‍ഗ്രസ് വിട്ടപ്പോള്‍ കോണ്‍ഗ്രസുകാരുടെ അറ്റാക്ക് എനിക്ക് നേരെ ഉണ്ടാകുമെന്ന് അറിഞ്ഞു തന്നെയാണ് പാർട്ടി വിട്ടത്.
ഞാൻ കെ കരുണാകരന്റെ മകളാണ്. അച്ഛൻ സത്യമല്ലാത്ത ഒരുപാട് വ്യക്തിഹത്യകളെ നേരിട്ട വ്യക്തിയാണ്. രാജ്യദ്രോഹി, ചാരൻ എന്നൊക്കെ പാർട്ടിക്കാരായ കോണ്‍ഗ്രസുകാർ അച്ഛനെ വിശേഷിപ്പിച്ചിട്ടുണ്ട് . അച്ഛൻ തളർന്നില്ല. അച്ഛന്റെ അതേ മനക്കരുത്ത് എനിക്കുമുണ്ട്. അതുകൊണ്ട് ആരെന്ത് പറഞ്ഞാലും അതൊന്നും എന്നെ മാനസികമായി തളർത്തില്ല.
തൃശൂരില്‍ ഞാൻ മത്സരിച്ചപ്പോള്‍ എന്നെ തോല്‍പ്പിക്കാൻ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ വ്യക്തമായ തെളിവുകള്‍ സഹിതം പരാതി നേതൃത്വത്തിന് കൊടുക്കുമ്ബോള്‍ അത് പരിശോധിച്ച് പരാതിക്കാരിയായ എനിക്ക് നീതി വാങ്ങി തരേണ്ടവർ എന്നെ കയ്യൊഴിയുമ്ബോള്‍, ഞാൻ നല്‍കിയ പരാതി പരിശോധിച്ച് നീതി നടപ്പാക്കി തരേണ്ടവർ പരാതി നോക്കുക പോലും ചെയ്യാതെ എന്നെ തോല്‍പ്പിക്കാൻ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ പാർട്ടി ശത്രുക്കളുടെ സംരക്ഷകരായി മാറുമ്ബോള്‍ എനിക്ക് മാനസിക ആഘാതം ഉണ്ടാകും. അങ്ങനെയാണ് എന്റെ മനസ്സ് കോണ്‍ഗ്രസില്‍ നിന്ന് അകന്നത്. കോണ്‍ഗ്രസുകാരുടെ രാഷ്‌ട്രീയപരമായ വിമർശനങ്ങള്‍ അല്ല എനിക്ക് നേരെ ഉണ്ടായത്.
എനിക്ക് നേരെ സംസ്‌കാര ശൂന്യമായ വാചകങ്ങള്‍, വ്യക്തിഹത്യകള്‍, ഭീഷണികള്‍ ഒക്കെ കോണ്‍ഗ്രസുകാർ എനിക്കെതിരെ നടത്തി. ഇപ്പോള്‍ ഞാൻ ബിജെപിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുമ്ബോള്‍ വല്ലാത്ത അസഹിഷ്ണുതയാണ് കോണ്‍ഗ്രസുകാർ കാണിക്കുന്നത്. അതെന്ത് ന്യായം ?
എന്റെ പാർട്ടിക്കുവേണ്ടി എനിക്ക് പ്രവർത്തിക്കാൻ അവകാശമില്ലേ..? പത്മജയെ കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രയോജനവുമില്ല, പത്മജ കോണ്‍ഗ്രസിന് ഒരു ബാധ്യതയാണ് എന്ന് പറഞ്ഞവരുടെ ഒരു പാർട്ടിയില്‍ നിന്ന് വിട്ടുപോയതാണ് എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ സന്തോഷം.
സഹപ്രവർത്തകരുടെ ഒന്നടങ്കം സ്‌നേഹമാണ് ബിജെപിയില്‍ എനിക്ക് ലഭിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും എനിക്ക് ഇങ്ങനെയൊരു അനുഭവം ലഭിച്ചിട്ടില്ല. അച്ഛന്റെയോ സഹോദരന്റെയോ തുണയില്ലാതെ പദ്മജക്ക് രാഷ്‌ട്രീയത്തില്‍ പ്രവർത്തിക്കാൻ കഴിയില്ല എന്ന് പറഞ്ഞവരോട്-” ഞാൻ ചേർന്ന ഭാരതീയ ജനതാ പാർട്ടിയില്‍ എന്റെ സ്വന്തക്കാർ ആരും സംരക്ഷകരായില്ല.
ഞാൻ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നപ്പോള്‍ ജീവിതത്തില്‍ ദുരിതം അനുഭവിക്കുന്ന ഒരുപാട് സാധാരണ കോണ്‍ഗ്രസ് പ്രവർത്തകരെ എന്റെ ഭർത്താവ് തന്ന പണം ഉപയോഗിച്ച് ഞാൻ സഹായിച്ചിട്ടുണ്ട്.. അതില്‍ ഇപ്പോഴും എനിക്ക് സംതൃപ്തി ഉണ്ട്.
ഞാൻ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നപ്പോള്‍ തുടർച്ചയായി പാർട്ടി വിരുദ്ധ പ്രസ്താവനകള്‍ നടത്തി ആ പാർട്ടിയെ ബുദ്ധിമുട്ടിച്ചിരുന്നില്ല. ഞാൻ ചേർന്ന ബിജെപി എന്ന രാജ്യത്തെ ഏറ്റവും വലിയ പ്രസ്ഥാനത്തെപ്പറ്റി ഓരോ ദിവസം ചെല്ലുമ്ബോഴും കൂടുതല്‍ മതിപ്പാണ് എനിക്കുണ്ടാകുന്നത്. ബിജെപി ഭരണത്തില്‍ രാജ്യത്ത് നടന്നതുപോലെ ഇത്രയും വികസന പ്രവർത്തനങ്ങള്‍ നടന്ന ഒരു ഭരണകാലം ഇതിനുമുമ്ബ് ഉണ്ടായിട്ടില്ല. നരേന്ദ്രമോദി എന്ന നേതാവിന്റെ ഭരണ മികവ് അത്രമേല്‍ വലുതാണ്. ഗ്രാമീണ മേഖല മുതല്‍ ശാസ്ത്ര സാങ്കേതിക രംഗത്ത് വരെ നരേന്ദ്രമോദി ഭരണത്തില്‍ പുരോഗതിയുടെ കുതിച്ചുചാട്ടം ആണ് ഉണ്ടായിട്ടുള്ളത്.
ബിജെപി അധികാരത്തില്‍ വരില്ല എന്ന് പറയുന്നവരോട്. ബിജെപിയുടെ തുടർച്ചയായ മൂന്നാം സർക്കാർ ആണ് ജൂണ്‍ 4ന് ഉണ്ടാകാൻ പോകുന്നത്. നരേന്ദ്രമോദി തന്നെ ഇന്ത്യയുടെ മൂന്നാമതും പ്രധാനമന്ത്രി ആകും. ബിജെപി എന്ന പ്രസ്ഥാനത്തെ ശരിക്കും പഠിച്ചപ്പോള്‍ എനിക്ക് ആ പാർട്ടിയെ പറ്റി മുമ്ബുണ്ടായിരുന്ന ധാരണകള്‍ തെറ്റിദ്ധാരണകള്‍ ആയിരുന്നു എന്ന് എനിക്ക് വ്യക്തമായി ബോധ്യപ്പെട്ടു.. അതിനെ തുടർന്നാണ് ഞാൻ ആ പാർട്ടിയില്‍ ചേർന്നത്. എന്റെ മനസ്സ് 100% വും ബിജെപിക്കൊപ്പം ആണ്. നരേന്ദ്രമോദിയുടെ ഭരണ മികവില്‍ ആകൃഷ്ട ആയി ആണ് ഞാൻ ആ പാർട്ടിയില്‍ ചേർന്നത്. ബിജെപി എനിക്ക് എന്ത് തരുന്നു എന്നുള്ളത് എന്റെ ചിന്തയേ അല്ല. ഒരു ബിജെപിക്കാരി ആയിരിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ അഭിമാനവും സന്തോഷവും.