കൊല്‍ക്കത്ത: സന്ദേശ്ഖാലി സംഭവം ബി.ജെ.പി തിരക്കഥയാണെന്ന് ആരോപിച്ച് വനിത നേതാവ് പാർട്ടി വിട്ടു. സൈറ പർവീണാണ് പാർട്ടിയില്‍ നിന്നും രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നത്.
സന്ദേശ്ഖാലി സംഭവം ബി.ജെ.പി തിരക്കഥയാണെന്ന് വാർത്താസമ്മേളനത്തില്‍ അവർ ആരോപിച്ചു.
സന്ദേശ്ഖാലി സംഭവത്തില്‍ ഇരയായ സ്ത്രീക്കൊപ്പം നില്‍ക്കാനാണ് താൻ ശ്രമിച്ചത്. താൻ സത്യത്തിന് വേണ്ടിയാണ് നിലക്കൊണ്ടത്. പിന്നീടാണ് ഇതെല്ലാം ബി.ജെ.പി തിരക്കഥയാണെന്ന് തനിക്ക് മനസിലായത്. തിരക്കഥ, മൊബൈല്‍, മീഡിയ, പണം എന്നിവ ഉപയോഗിച്ചാണ് അവർ ഇത് ചെയ്തത്. എല്ലാത്തിനും നിർദേശങ്ങള്‍ നല്‍കിയത് ബി.ജെ.പി നേതാക്കളാണെന്നും പർവീണ്‍ ആരോപിച്ചു.
ബി.ജെ.പിയുടെ പോരാട്ടം തൃണമൂല്‍ കോണ്‍ഗ്രസിന് എതിരെയാണ്. പക്ഷേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളേയും പ്രവർത്തകരേയും കൂടുതല്‍ അറിഞ്ഞപ്പോള്‍ അവർ തെറ്റ് ചെയ്യില്ലെന്ന് മനസിലായി. അതോടെ താൻ തൃണമൂലിനൊപ്പം പോകാൻ തീരുമാനിക്കുകയായിരുന്നെന്ന് പർവീണ്‍ പറഞ്ഞു. സന്ദേശ്ഖാലിയിലെ പല തെളിവുകളും ബി.ജെ.പി വ്യാജമായി സൃഷ്ടിച്ചതാണെന്നും അവർ കൂട്ടിച്ചേർത്തു
സന്ദേശ്ഖാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖും അനുയായികളും ഭൂമി തട്ടിപ്പും ലൈംഗികാതിക്രമവും നടത്തിയെന്നാണ് പരാതി. പിന്നീട് കേസുമായി ബന്ധപ്പെട്ട് ഷാജഹാൻ ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം, സന്ദേശ്ഖാലി സംഭവം ബി.ജെ.പി തിരക്കഥയാണ് നേതാവ് തന്നെ പറയുന്ന വിഡിയോയും പുറത്ത് വന്നിരുന്നു.