‘നേതൃത്വം മറന്നാലും ഞങ്ങളുടെ പ്രിയ സഖാക്കളുടെ ജീവനും അതിനേക്കാള്‍ കൂടുതല്‍ സഖാക്കളുടെ ജീവിതവും പണയം വയ്ക്കേണ്ടി വന്ന ഇന്നലെകളെ മറക്കാൻ ഞങ്ങളെക്കൊണ്ട് സാധിക്കില്ല. അതൊന്നുംതന്നെ മറവിയുടെ മാറാല കുരുക്കില്‍പ്പെട്ട് ഇല്ലാതാവാനും പോകുന്നില്ലെന്നും’ കെ.ടി. ജയകൃഷ്ണൻ വധക്കേസിലെ ഒന്നാം പ്രതി അച്ചാരന്പത്ത് പ്രദീപന്‍ തന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇതിനു മറുപടിയായിട്ട പോസ്റ്റുകളിലാണ് സിപിഎം നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനമുള്ളത്. ഭരണത്തേക്കാളും സർക്കാരിനെക്കാളും വലുതാണ് ഓരോ സഖാവിനും അവന്‍റെ ജീവന്‍റെ ജീവനായ പ്രസ്ഥാനമെന്നും പാർട്ടി കെട്ടിപ്പടുക്കുുന്നത് രക്‌തസാക്ഷികള്‍തന്നെയാണെന്നും ഒരു കമന്‍റില്‍ പറയുന്നു.
ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവരുടെ പേരില്‍ സിപിഎം നിർമിച്ച രക്തസാക്ഷി മന്ദിരത്തിന്‍റെ ഉദ്ഘാടനം എം.വി. ഗോവിന്ദന് പകരം ജില്ലാ സെക്രട്ടറി എം.വി. ജയരാജനാണ് നിർവഹിച്ചത്. സ്മാരക മന്ദിരത്തിന്‍റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി നിർവഹിക്കുമെന്ന് കാണിച്ച് പാർട്ടി നോട്ടീസടിച്ച് പ്രചാരണവും നടത്തിയിരുന്നു.
ഇതുപ്രകാരം ഉദ്ഘാടകൻ ‘എം.വി. ഗോവിന്ദൻ എംഎല്‍എ, സിപിഐ (എം) സംസ്ഥാന സെക്രട്ടറി’യെന്ന് രേഖപ്പെടുത്തിയ ശിലാഫലകവും തയാറാക്കിയിരുന്നു. പരിപാടി നടക്കാനിരിക്കേ അവസാനഘട്ടത്തിലാണ് എം.വി. ഗോവിന്ദൻ പങ്കെടുക്കില്ലെന്ന അറിയിപ്പ് ലഭിച്ചത്.
എം.വി. ഗോവിന്ദൻ പങ്കെടുക്കാഞ്ഞത് വിവാദം ഭയന്നല്ല: എം.വി. ജയരാജൻ
കണ്ണൂര്‍: രക്തസാക്ഷി മന്ദിരം ഉദ്ഘാടനത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുക്കാതിരുന്നത് വിവാദം ഭയന്നല്ലെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ.
ഒഴിവാക്കാന്‍ പറ്റാത്ത കാര്യങ്ങളുള്ളതിനാലാണ് അദ്ദേഹത്തിനു പങ്കെടുക്കാൻ സാധിക്കാത്തതെന്നും എം.വി. ജയരാജൻ പറഞ്ഞു. വിവാദം ഭയന്ന് സംസ്ഥാന സെക്രട്ടറി പങ്കെടുക്കേണ്ടതില്ലെന്നു പാര്‍ട്ടി തീരുമാനിച്ചിരുന്നുവെങ്കില്‍ തനിക്കും ആ പരിപാടിക്കു പോകാന്‍ കഴിയില്ലായിരുന്നുവെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയതിനെ തുടര്‍ന്നാണ് താന്‍ ഉദ്ഘാടനം ചെയ്തതെന്നും എം.വി. ജയരാജന്‍ വ്യക്തമാക്കി.