ഞായറാഴ്ച അസർബൈജാൻ അതിർത്തിയോടു ചേർന്ന് ഹെലികോപ്റ്റർ തകർന്നാണു റെയ്സിയും വിദേശകാര്യമന്ത്രി ഹുസൈൻ അബ്ദുള്ളാഹിയാനും അടക്കം എട്ടു പേർ കൊല്ലപ്പെട്ടത്. മൃതദേഹങ്ങളുമായി തലസ്ഥാനമായ ടെഹ്റാനിലടക്കം നടന്ന വിലാപയാത്രകളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. അതേസമയം, 2020ല്‍ അമേരിക്കൻ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനറല്‍ സുലൈമാനിയുടെ കബറടക്കത്തിനെത്തിയ അത്രയും ആളുകള്‍ പ്രസിഡന്‍റ് റെയ്സിയുടെ അന്ത്യകർമങ്ങളില്‍ പങ്കെടുത്തില്ലെന്നാണു റിപ്പോർട്ട്.
ഇറേനിയൻ ജനതയിലെ ഒരു വിഭാഗത്തിനു റെയ്സിയോടുള്ള എതിർപ്പാകാം ഇതിനു കാരണം. മഹ്സ അമിനിയുടെ മരണത്തിനു പിന്നാലെയുണ്ടായ ഹിജാബ് പ്രക്ഷോഭത്തെ അടിച്ചമർത്തിയതും പതിറ്റാണ്ടുകള്‍ക്കു മുന്പ് അയ്യായിരത്തിലധികം രാഷ്‌ട്രീയത്തടവുകാരെ വധശിക്ഷയ്ക്കു വിധിച്ച കൗണ്‍സിസില്‍ അംഗമായിരുന്നതും റെയ്സിയുടെ സ്വീകാര്യത കുറച്ച ഘടകങ്ങളാണ്.
വിദേശകാര്യമന്ത്രി അബ്ദുള്ളാഹിയാന്‍റെ മൃതദേഹം ടെഹ്റാനു പുറത്താണു കബറടക്കിയത്.