മലപ്പുറത്ത് ആളുമാറി അറസ്റ്റ് ചെയത് ജയിലിലാക്കിയതായി പരാതിയുമായി വെളിയംകോട് സ്വദേശി രംഗത്ത്. മലപ്പുറം വെളിയംകോട് സ്വദേശി ആലുങ്ങല്‍ അബൂബക്കറാണ് ആളുമാറി തവനൂർ ജയിലിലായത്.
ഭാര്യയുടെ പരാതിയില്‍ വടക്കേപ്പുറത്ത് അബൂബക്കറിനെ അറസ്റ്റ് ചെയ്യാനാണ് തിരൂർ കുടുംബ കോടതി ആവശ്യപ്പെട്ടത്. നാല് ലക്ഷം രൂപ പിഴയടച്ചില്ലെങ്കില്‍ റിമാൻഡ് ചെയ്യാനായിരുന്നു കോടതി നിർദേശം.
എന്നാല്‍ കോടതിവിധി നടപ്പിലാക്കാൻ ശ്രമിച്ച പൊലീസ് ആളുമാറി വടക്കേപ്പുറത്ത് അബൂബക്കറിന് പകരം ആലുങ്ങല്‍ അബൂബക്കറെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ട വടക്കേപ്പുറത്ത് അബൂബക്കർ നിലവില്‍ ഗള്‍ഫിലാണ്. ആളുമാറിയെന്ന് വ്യക്തമായതോടെ തിരൂർ കുടുംബ കോടതി അബൂബക്കർ ആലുങ്ങലിനെ ജയില്‍ മോചിതനാക്കി.