മഞ്ചേരി: ഡ്യൂട്ടി സമയത്ത് ഭാര്യയുടെ ക്ലിനിക്കില്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയ സർക്കാർ ഡോക്ടറെ വിജിലൻസ് പിടികൂടി.
തൃപ്പനച്ചി കുടുംബാരോഗ്യകേന്ദ്രം (എഫ്.എച്ച്.സി.) മെഡിക്കല്‍ ഓഫീസർ കാവനൂർ പൂതങ്കര വീട്ടില്‍ ഡോ. ഷൗക്കത്തലിയെയാണ് വ്യാഴാഴ്ച രാവിലെ മലപ്പുറം വിജിലൻസ് ഡിവൈ.എസ്‌പി. ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഭാര്യയുടെ ഉടമസ്ഥതയിലുള്ള കാവനൂരിലെ ക്ലിനിക്കിലാണ് ഇദ്ദേഹം രോഗികളെ പരിശോധിച്ചിരുന്നത്. ഇദ്ദേഹം എഫ്.എച്ച്.സി.യില്‍ അനുമതിയില്ലാതെ സ്വകാര്യ ഡോക്ടർമാരെ നിയമിച്ച് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി.) ഫണ്ടില്‍നിന്ന് വേതനം നല്‍കിയതായും വൈകീട്ടത്തെ ഒ.പി. കൈകാര്യംചെയ്യുന്ന ഡോക്ടറുടെ നിയമനത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും വിജിലൻസ് കണ്ടെത്തി.
ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസർ ഡോ. എൻ.എൻ. പമീലി, വിജിലൻസ് ഇൻസ്പെക്ടർ ഐ. ഗിരീഷ്‌കുമാർ, എസ്.സി.പി.ഒ.മാരായ രാജീവ്, സന്തോഷ്, വിജയകുമാർ തുടങ്ങിയവരും ഡോക്ടറെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.