കടയ്ക്കല്‍: വിദ്യാർഥിയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍.
ചിതറ കിഴക്കുംഭാഗം ബൗണ്ടർമുക്ക് ഷിജുവിനെയാണ് (കൊട്ടിയം ഷിജു-48) ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി ഷിബു(35)വിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഒരുമാസംമുമ്ബ് ബൗണ്ടർമുക്ക് ജങ്ഷനിലായിരുന്നു സംഭവം. മൂന്നുമുക്ക് സജീർ മൻസിലില്‍ മുസമ്മിലി(18)നെയാണ് മർദിച്ചത്. യന്ത്രത്തകരാറിനെത്തുടർന്ന് വഴിയിലായ ബസില്‍നിന്ന് മുസമ്മില്‍ ഉള്‍പ്പെടെയുള്ള യാത്രക്കാർ പുറത്തിറങ്ങി നില്‍ക്കുമ്ബോള്‍ ബൈക്കിലെത്തിയ പ്രതികള്‍ വഴിമാറാൻ ആവശ്യപ്പെട്ടു.
തുടർന്ന് കൊട്ടിയം ഷിജുവിനെ അറിയില്ലേയെന്നു ചോദിച്ച് മുസമ്മിലിനെ മർദിക്കുകയായിരുന്നു. തലയ്ക്കും ശരീരമാസകലവും പരിക്കേറ്റ് അവശനിലയിലായ മുസമ്മിലിനെ നാട്ടുകാർ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഒളിവിലായിരുന്ന ഷിജുവിനെ കൊട്ടിയത്തെ ബന്ധുവീട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കടയ്ക്കല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇൻസ്പെക്ടർ പി.ശ്രീജിത്ത്, എസ്.ഐ.മാരായ സുധീഷ്, രശ്മി, സി.പി.ഒ.മാരായ അനീഷ്, ഫൈസല്‍ സനല്‍, വിശാഖ് എന്നിവർ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.