ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ സ്വത്ത് വിതരണത്തെ കുറിച്ച് പറയുന്നുണ്ടെന്ന എഎൻഐ എഡിറ്റർ സ്മിത പ്രകാശിന്റെ അവകാശവാദത്തിന് ചുട്ടമറുപടി നല്‍കി കപില്‍ സിബല്‍.
പോഡ്കാസ്റ്റ് വിത്ത് സ്മിത പ്രകാശ് എന്ന അഭിമുഖ പരിപാടിക്കിടെയാണ് രാജ്യസഭാ എംപി കൂടിയായ സിബല്‍ പ്രകടന പത്രികയെ കുറിച്ച് വസ്തുനിഷ്ഠമായി സംസാരിച്ചത്.
കോണ്‍ഗ്രസ് പ്രകടന പത്രിക ആസ്തി വിതരണത്തെ കുറിച്ച് സംസാരിക്കുന്നു എന്നാണ് പ്രോഗ്രാമിനിടെ സ്മിത പറഞ്ഞത്. ഉടൻ തന്നെ കപില്‍ സിബല്‍ അത് കാണിക്കൂ എന്നാവശ്യപ്പെട്ടു. വായിക്കാനും അഭ്യർത്ഥിച്ചു. ഇതോടെ പത്രികയെ കുറിച്ചുള്ള വ്യാഖ്യാനമാണ് ഇതെന്നായി സ്മിത. ഈ വേളയില്‍ നിങ്ങള്‍ വൈരുധ്യമാണല്ലോ പറയുന്നത് എന്ന് സിബല്‍ ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ 39-ാം ആർട്ടിക്കിളാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലുള്ളത്. അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
വ്യാഖ്യാനം അതില്‍ നിന്ന് വ്യത്യസ്തമാണ് എന്നാണ് സ്മിത ചൂണ്ടിക്കാട്ടിയത്. ഈ വേളയില്‍, പ്രധാനമന്ത്രി നരേന്ദ്രമോദി യാഥാർത്ഥ്യത്തില്‍ നിന്ന് ഏറെ അകലെയുള്ള കാര്യങ്ങളാണ് പറയുന്നതെന്ന് സിബല്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ വിഭവങ്ങളുടെ ആദ്യത്തെ അവകാശം മുസ്‌ലിംകള്‍ക്കാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ടല്ലോ എന്ന് സ്മിത പറഞ്ഞപ്പോള്‍, താനും ആ മന്ത്രിസഭയുടെ ഭാഗമായിരുന്നു, വസ്തുനിഷ്ഠമായി സംസാരിക്കണം, നിങ്ങള്‍ സംവരണത്തെയും വിഭവത്തെയും കൂട്ടിക്കുഴയ്ക്കുകയാണ് എന്ന് സിബല്‍ ചൂണ്ടിക്കാട്ടി.
രാമക്ഷേത്രം ഈ തെരഞ്ഞെടുപ്പില്‍ വിഷയമാകില്ലെന്ന് അഭിമുഖത്തില്‍ സിബല്‍ വ്യക്തമാക്കി. ‘രാം മന്ദിർ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാകില്ലെന്ന് ഉദ്ഘാടന വേളയില്‍ തന്നെ ഞാൻ പറഞ്ഞതാണ്. നാലഞ്ചു ദിവസമേ അതു നീണ്ടു നില്‍ക്കൂ. മന്ദിർ, മന്ദിർ എന്നു പറഞ്ഞ് എത്ര നാള്‍ കൊണ്ടുപോകും.’ – അദ്ദേഹം ചോദിച്ചു.