മുംബൈ: താനെ ഡോംബിവാലിയിലെകെമിക്കല് ഫാക്ടറിയില്‍ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്മരണസംഖ്യ ഉയരുന്നു.
വ്യാഴാഴ്ച ഉച്ചയോടെയുണ്ടായ തീപിടിത്തതില്‍ എട്ട് പേർ മരിച്ചു. 60 പേർക്ക് പരിക്കേറ്റതായും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
ഉച്ചയ്ക്ക് 1.30-നായിരുന്നു സ്ഫോടനം. ഫാക്ടറിയില്‍നിന്ന് വൻ ശബ്ദത്തോടെ മൂന്ന് സ്ഫോടനങ്ങള്‍ കേട്ടതായാണ് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നത്. കെട്ടിടത്തനുള്ളില്‍നിന്ന് മുഴുവൻ ആളുകളേയും ഒഴിപ്പിക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ല. ഡ്രോണുകള്‍ ഉപയോഗിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. അഗ്നിരക്ഷാസേനയും ആംബുലൻസും സ്ഥലത്തുണ്ട്.
കാർ ഷോറൂമടക്കം സമീപത്തെ മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടർന്നിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനലുകള്‍ തകർന്നു. സ്ഫോടനശബ്ദം കിലോമീറ്ററുകള്‍ അകലെവരെ കേട്ടതായാണ് റിപ്പോർട്ടുകള്‍. സമീപത്തെ ക്ഷേത്രത്തിലും സ്ഫോടനത്തിന്റെ പ്രകമ്ബനം അനുഭവപ്പെട്ടു. നിരവധി ഭക്തർ ക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു അപകടം. ഇവരെ, സുരക്ഷിതസ്ഥലത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
ഫാക്ടറിയില്‍നിന്ന് എട്ട് പേരെ ഒഴിപ്പിച്ചതായി അപകടസ്ഥലം സന്ദർശിച്ചതിന് ശേഷം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചിരുന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയും അപകടസ്ഥലം സന്ദർശിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.