നിങ്ങള്‍ ചെറുപ്പക്കാരനാണോ കായികക്ഷമതയും അസാധാരണമായ ശാരീരികവും മാനസികവുമായ ആരോഗ്യമുള്ളവരാണെങ്കില്‍ ദയവായി ഞങ്ങളുടെ വെബ്‌സൈറ്റില്‍ അപേക്ഷിക്കുക… ഹ്യൂമൻ മൈക്രോബ്‌സ് എന്ന കമ്ബനി കഴിനാജ് ദിവസം പുറത്തിറക്കിയ പ്രമോഷൻ വീഡിയോയിലെ വാക്കുകളാണിവ.
ഇത് അനുസരിച്ച് യോഗ്യതകളുള്ള പുരുഷൻമാർ വെബ്‌സൈറ്റിലൂടെ അപേക്ഷിച്ചാല്‍ അവർക്ക് ലഭിക്കുക ദിവസവും 500 യുഎസ് ഡോളർ വരെ ആയിരിക്കും അതായത് 41,000 ഇന്ത്യൻ രൂപ. പകരം അവർ നല്‍കേണ്ടത് മലവിസർജ്യം ആണ്. ഇത്തരത്തില്‍ കമ്ബനിയ്ക്ക് ദിവസവും മലവിസർജ്യം നല്‍കുകയാണെങ്കില്‍ വർഷത്തില്‍ ഒരു കോടി 40 ലക്ഷം രൂപ സമ്ബാദിക്കാം.
മനുഷ്യന്റെ കുടലിനുള്ളില്‍ പതിനായിരക്കണക്കിന് തരത്തിലുള്ള ബാക്ടീയകളും സൂക്ഷ്മജീവികളും ഉണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരേയിനം സൂക്ഷ്മാണുക്കള്‍ക്ക് വ്യത്യസ്തമായ ജീനുകള്‍ ഉണ്ട്. ഇവ നമ്മുടെ ആരോഗ്യത്തെയും നമുക്ക് വരാന്‍ സാധ്യതയുള്ള രോഗങ്ങളെയും സ്വാധീനിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നാം കഴിക്കുന്ന ഭക്ഷണം ഈ സൂക്ഷ്മാണുക്കളെ സ്വാധീനിക്കുന്നത് എങ്ങനെയെന്ന് ഗവേഷകര്‍ അടുത്ത കാലത്ത് കണ്ടെത്തിയിട്ടുണ്ട്. ഹ്യൂമന്‍ മൈക്രോബ്‌സ് എന്ന സ്ഥാപനം നടത്തുന്ന ഗവേഷണമാണ് ഇതില്‍ ശ്രദ്ധ നേടുന്നത്.
ഒരു ‘വിസർജ്യ ദാതാവ്’ ആകുന്നത് എങ്ങനെയെന്ന് വിശദീകരിക്കുക മാത്രമല്ല, അവർക്ക് എങ്ങനെ നമ്മുടെ മലമൂത്രവിസർജനം വേണമെന്നും അത് എങ്ങനെ ഒരാളുടെ ജീവൻ രക്ഷിക്കുമെന്നതിനെക്കുറിച്ചും വ്യക്തമായി പറയുന്നുണ്ട്. ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ നിന്ന് സംസ്‌കരിച്ച മലം കുത്തിവയ്ക്കുന്നത് വിവിധ കുടല്‍ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന രോഗിയെ സഹായിക്കുമെന്നും അവരുടെ ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പോലും സുഖപ്പെടുത്തുമെന്നും ഹ്യൂമൻ മൈക്രോബ്‌സ് ടീം വിശ്വസിക്കുന്നു.
2020ല്‍ മിച്ചല്‍ ഹാറോപ്പിന്റെ നേതൃത്വത്തിലാണ് കമ്ബനി സ്ഥാപിച്ചത്. യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലെ യുവാക്കളില്‍ നിന്നുമാണ് ഇവർ കൂടുതലായും ഹ്യൂമണ്‍ വേയ്‌സ്റ്റ് സ്വീകരിക്കുന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ഹ്യൂമണ്‍ വേയ്‌സ്റ്റ് സ്വീകരിക്കാനും കമ്ബനി തയ്യാറാണ്. നിങ്ങള്‍ക്കൊരു ദാതാവാകാൻ താല്‍പര്യമുണ്ടെങ്കില്‍ ഹ്യൂമണ്‍ വേയ്‌സ്റ്റ് ഡ്രൈ ഐസില്‍ കവർ ചെയ്ത് കയറ്റി അയയ്ക്കാവുന്നതാണ്. നിങ്ങള്‍ അയയ്ക്കുന്ന മലത്തിന്റെ ക്വാളിറ്റി പരിശോധനയ്ക്ക് ശേഷം മാത്രമാണ് തുടർ ചികിത്സയ്ക്കായി ഉപയോഗിക്കുകയുള്ളൂ. ഒട്ടേറെ പേരില്‍ ഈ ചികിത്സ ഫലം കണ്ടെന്നാണ് കമ്ബനി വെബ്സൈറ്റിലൂടെ അവകാശപ്പെടുന്നത്.
മലം ദാനം ചെയ്യുന്നവരെ തെരഞ്ഞെടുത്തു കഴിഞ്ഞാന്‍ കമ്ബനി അവര്‍ക്ക് മുന്‍കൂറായി നഷ്ടപരിഹാരവും നല്‍കും. അതിന് ശേഷം ഡ്രൈ ഐസ് ഉപയോഗിച്ച് തങ്ങളുടെ മലം അയച്ചു നല്‍കണം. ഇങ്ങനെ ചെയ്യുന്നത് നിങ്ങള്‍ അഭിമാനിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വരുമാന സ്രോതസ്സ് അല്ലെങ്കില്‍ സംഭാവനയുടെ വിശദവിവരങ്ങള്‍ പുറത്തുവിടില്ലെന്ന് ഹ്യൂമന്‍ മൈക്രോബ്‌സ് ഉറപ്പ് നല്കുന്നു.
തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഹോസ്റ്റ്-നേറ്റീവ് സൂക്ഷ്മാണുക്കളുള്ള 0.1 ശതമാനത്തില്‍ താഴെയുള്ള ആളുകളെ തിരിച്ചറിയാനും അവരെ വൈദ്യശാസ്ത്ര രംഗത്തുള്ളവരുമായും ഗവേഷകര്‍, ആശുപത്രികള്‍, വിവിധ ചികിത്സാ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ എന്നിവരുമായി ബന്ധിപ്പിക്കാനാണ് കമ്ബനി ശ്രമിക്കുന്നത്.
വിട്ടുമാറാത്ത രോഗങ്ങള്‍ വലിയതോതില്‍ വ്യാപിക്കുന്നതായും ആരോഗ്യം മോശമാകുന്ന കേസുകള്‍ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളില്‍ വര്‍ധിച്ചതായും കമ്ബനിയുടെ വെബ്‌സൈറ്റില്‍ പറയുന്നു. ഓരോ തലമുറ കഴിയുന്തോറും സാഹചര്യം വഷളായി കൊണ്ടിരിക്കുകയാണ്. ഓരോ തലമുറയിലേക്കും കൈമാറ്റം ചെയ്യപ്പെടുമ്ബോള്‍ നമ്മുടെ ശരീരത്തിലെ ഹോസ്റ്റ്-നേറ്റീവ് ബാക്ടീരിയകള്‍ അപ്രത്യക്ഷമാകുന്നതിന്റെ ഫലമാണിത്. ഈ സുപ്രധാന വെല്ലുവിളി നേരിടാന്‍ തങ്ങളുടെ ഗവേഷണം സഹായിക്കുമെന്നാണ് കമ്ബനി പ്രതീക്ഷിക്കുന്നത്. അതേസമയം, ഈ ‘മലംദാന’ത്തിന് അനുയോജ്യരായ 0.1 ശതമാനം ആളുകളെ മാത്രമെ ആവശ്യമുള്ളൂവെന്ന് കമ്ബനി വ്യക്തമാക്കി.
ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍(എഫ്ഡിഎ) കമ്ബനിയ്ക്ക് മാര്‍ച്ചില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏജന്‍സിയുടെ നിയമങ്ങള്‍ ലംഘിച്ച് കാപ്‌സ്യൂളുകള്‍, എനിമകള്‍, പാനീയങ്ങള്‍ എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ ഫെക്കല്‍ മൈക്രോബയോട്ട ട്രാന്‍സ്പ്ലാന്റുകള്‍(എഫ്‌എംടി) നടത്തുന്നതിനെതിരേയാണ് എഫ്ഡിഎ രംഗത്തെത്തിയത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇത് ഉയര്‍ത്തുന്നതായി എഫ്ഡിഎയുടെ മുന്നറിയിപ്പില്‍ പറയുന്നു.