തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ അംഗീകൃത ബിരുദമില്ലാത്തവരെ നിയമിക്കാൻ നീക്കം. പത്തോളജി വകുപ്പില്‍ സീനിയർ സയന്‍റിഫിക് അസിസ്റ്‍റന്‍റ് തസ്തികയിലാണ് നിയമം ലംഘിച്ച് നിയമനത്തിന് നീക്കം നടക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിദൂര വിദ്യാഭ്യാസം വഴി ബിരുദം നേടിയവരെയാണ് തസ്തികയിലേക്ക് പരിഗണിക്കുന്നത്.
പ്രാക്റ്റിക്കല്‍ പഠനം ആവശ്യമായ സയൻസ് വിഷയങ്ങളിലുള്ള വിദൂര വിദ്യാഭ്യാസം സംസ്ഥാനത്തെ സർവ്വകലാശാലകള്‍ തടഞ്ഞിരുന്നു. കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകളില്‍ നിന്നും തുല്യതാ സർട്ടിഫിക്കറ്റ് നേടാത്ത ഡിഗ്രി സർക്കാർ ജോലിക്കോ, ഉദ്യോഗകയറ്റത്തിനോ പരിഗണിക്കരുതെന്ന് നിയമവും നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് വിദൂര വിദ്യാഭ്യാസം വഴി സയൻസ് ബിരുദം നേടിയവരെ മെഡിക്കല്‍ കോളേജുകളില്‍ നിയമിക്കുന്നത്.
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന പരാതി വ്യാപകമാണ്. വിഷയം ചൂണ്ടിക്കാട്ടി സേവ് യുണിവേഴ്സിറ്റി ക്യാമ്ബയില്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി. സ്പെഷ്യല്‍ റൂള്‍സ് ഭേദഗതി ചെയ്യാതെ സീനിയർ സയന്‍റിഫിക് അസിസ്റ്‍റന്‍റ് നിയമനം നടത്തരുതെന്ന ആവശ്യവും ശക്തമാണ്.