മുംബൈ: തങ്ങളുടെ വിവാഹം വൈകിപ്പിക്കുന്നതായി ആരോപിച്ച് ആണ്‍മക്കള്‍ അച്ഛനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ വഡ്ഗാവ് കോല്‍ഹാട്ടി സ്വദേശിയായ സമ്ബത്ത് വാഹുല്‍(50)നെയാണ് രണ്ട് ആണ്‍മക്കള്‍ ചേർന്ന് കുത്തിക്കൊന്നത്.
സംഭവത്തില്‍ സമ്ബത്തിന്റെ മക്കളായ പ്രകാശ് വാഹുല്‍(26) പോപാത് വാഹുല്‍(30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മേയ് എട്ടാം തീയതിയാണ് കർഷകനായ സമ്ബത്ത് വാഹുലിനെ ആണ്‍മക്കള്‍ അക്രമിച്ചത്. തങ്ങളുടെ വിവാഹം വൈകാൻ കാരണം അച്ഛനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ എട്ടുതവണയാണ് സമ്ബത്തിന് കുത്തേറ്റത്. തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാത്രി മരിച്ചു. ഇതോടെ അറസ്റ്റിലായ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം കൂടി ചുമത്തുകയായിരുന്നു.
തങ്ങളുടെ വിവാഹം വൈകുന്നതില്‍ പ്രതികളായ സഹോദരങ്ങള്‍ ഏറെ അസ്വസ്ഥരായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. വിവാഹം വൈകിപ്പിക്കുന്നത് അച്ഛനാണെന്നായിരുന്നു ഇവരുടെ പരാതി. മാത്രമല്ല, സമ്ബത്തിന്റെ പേരിലുള്ള ഭൂമി വിറ്റ് ഇതിന്റെ വിഹിതം നല്‍കാത്തതിലും പ്രതികള്‍ അസ്വസ്ഥരായിരുന്നു. നല്ലരീതിയില്‍ വിപണിമൂല്യമുള്ള ഭൂമിയാണ് സമ്ബത്തിന്റെ പേരിലുണ്ടായിരുന്നത്. ഇത് വില്‍പ്പന നടത്തി ഇതിന്റെ പണം തങ്ങള്‍ക്ക് നല്‍കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
തൊഴില്‍രഹിതരായ രണ്ടുപേരും അച്ഛനെ കൃഷിപ്പണിയില്‍ സഹായിച്ചിരുന്നു. ഇതിനിടെ വിവാഹം വൈകുന്നതിനെച്ചൊല്ലിയും ഭൂമി വില്‍ക്കാത്തത് സംബന്ധിച്ചും ഇവർക്കിടയില്‍ പലതവണ തർക്കമുണ്ടായി. സംഭവദിവസവും ഇതേ കാരണങ്ങളുടെ പേരില്‍ അച്ഛനും മക്കളും തമ്മില്‍ വഴക്കിട്ടു. തുടർന്നാണ് ഇരുവരും ചേർന്ന് അച്ഛനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.