ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യ അഞ്ച് ഘട്ടത്തിലെ ആകെ പോള്‍ ചെയ്തവരുടെ എണ്ണം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ.
ആദ്യ ഘട്ടത്തില്‍ 66.14, രണ്ടാം ഘട്ടത്തില്‍ 66.71, മൂന്നാം ഘട്ടത്തില്‍ 65.68, നാലാം ഘട്ടത്തില്‍ 69.16, അഞ്ചാം ഘട്ടത്തില്‍ 62.20 എന്നിങ്ങനെയാണ് പോളിങ് ശതമാനം. ഒന്നാം ഘട്ടത്തില്‍ 11 കോടി, രണ്ടാംഘട്ടത്തില്‍ 10.58 കോടി, മൂന്നാംഘട്ടത്തില്‍ 11.32 കോടി, നാലാം ഘട്ടത്തില്‍ 12.24 കോടി, അഞ്ചാംഘട്ടത്തില്‍ 5.57 കോടി എന്നിങ്ങനെയാണ് വോട്ട് ചെയ്തവരുടെ എണ്ണം.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ പ്രചാരണം നടത്തുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപിച്ചു. യഥാർത്ഥ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ല. വിവരങ്ങള്‍ കമ്മീഷന്റെ ആപ്പില്‍ ലഭ്യമാണെന്നും വ്യക്തമാക്കി.
ഓരോ ബൂത്തിലും പോളിങ് അവസാനിച്ച് 48 മണിക്കൂറിനുള്ളില്‍, പോള്‍ ചെയ്ത വോട്ടർമാരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ പരിഗണിക്കാതെ സുപ്രിംകോടതി കഴിഞ്ഞദിവസം മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം വരുന്നത്. യഥാർഥ കണക്ക് പുറത്തുവിടാത്തതില്‍ പ്രതിപക്ഷ കക്ഷികളും പ്രതിഷേധം ഉയർത്തിയിരുന്നു.