ഡല്‍ഹി: ഓണ്‍ലൈൻ പേയ്‌മെൻറ് സംവിധാനമായ പേടിഎമ്മിലെ ജീവനക്കാർ പ്രതിസന്ധിയില്‍ എന്ന് റിപ്പോർട്ട്. മാതൃ കമ്ബനിയുടെ നഷ്‌ടം വർധിച്ചതോടെ 5000 മുതല്‍ 6300 വരെ ജീവനക്കാരെ പേടിഎം പിരിച്ചുവിട്ടേക്കുമെന്നാണ് ഫിനാൻഷ്യല്‍ എക്‌സ്‌പ്രസിൻറെ റിപ്പോർട്ട്.
ചിലവ് ചുരുക്കുന്നതിൻറെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനുള്ള ശ്രമങ്ങളിലാണ് പേടിഎമ്മിൻറെ മാതൃകമ്ബനിയായ വണ്‍97 കമ്മ്യൂണിക്കേഷൻസ്. ജോലിക്കാരുടെ 15-20 ശതമാനം കുറയ്ക്കാനാണ് കമ്ബനിയുടെ ആലോചന. ഇതോടെ 5000-6300 പേർക്ക് തൊഴില്‍ നഷ്‌ടം സംഭവിക്കും. ജീവനക്കാരെ ഒഴിവാക്കുന്നതിലൂടെ 400-500 കോടി രൂപയുടെ കുറവാണ് ചിലവില്‍ വണ്‍97 കമ്മ്യൂണിക്കേഷൻസ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്ബത്തിക വർഷത്തില്‍ ശരാശരി 32798 ജീവനക്കാരാണ് കമ്ബനിയിലുണ്ടായിരുന്നത്. 7.87 ലക്ഷം രൂപയായിരുന്നു ഇവരുടെ ശരാശരി വാർഷിക ശമ്ബളം. എന്നാല്‍ ഈ സാമ്ബത്തിക വർഷം ജീവനക്കാരുടെ ശമ്ബളമടക്കമുള്ള ആനുകൂല്യങ്ങളില്‍ 34 ശതമാനത്തിൻറെ വർധനവുണ്ടായതോടെ ശരാശരി വാർഷിക പ്രതിഫലം 10.6 ലക്ഷമായി ഉയർന്നു. ഈ ഞെരുക്കം മറികടക്കാൻ കമ്ബനി ജീവനക്കാരെ പിരിച്ചുവിടുന്നത് ഇതിനകം ആരംഭിച്ചതായാണ് റിപ്പോർട്ട്. ആയിരത്തിലധികം ജീവനക്കാരെ കഴിഞ്ഞ ഡിസംബറില്‍ പിരിച്ചുവിട്ടു. എന്നാല്‍ ഇപ്പോള്‍ എത്ര പേർ ജീവനക്കാരായി കമ്ബനിയിലുണ്ട് എന്ന കൃത്യമായ കണക്ക് വണ്‍97 കമ്മ്യൂണിക്കേഷൻസ് പുറത്തുവിട്ടിട്ടില്ല.
പേടിഎമ്മിൻറെ മാതൃ കമ്ബനിയായ വണ്‍97 കമ്മ്യൂണിക്കേഷൻസിലെ സാമ്ബത്തിക പ്രതിസന്ധി തുടരുകയാണ്. കമ്ബനിയുടെ മാർച്ച് പാദത്തിലെ നഷ്ടം 550 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ കമ്ബനിയുടെ നഷ്ടം 169 കോടി രൂപയായിരുന്നു. യുപിഐ ഇടപാടുകളിലെ പ്രശ്‌നങ്ങളും പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ നിരോധനവും കമ്ബനിയുടെ നാലാം പാദ ഫലങ്ങളെ കാര്യമായി ബാധിച്ചു എന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്ബത്തിക വർഷത്തിലെ ഇതേ പാദത്തില്‍ 2,334 കോടി രൂപയായിരുന്ന കമ്ബനിയുടെ വരുമാനം നടപ്പുപാദത്തില്‍ 3 ശതമാനം കുറഞ്ഞ് 2,267 കോടി രൂപയായി.