കൊച്ചി: വാക്ക് പാലിച്ച് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ സാമ്ബത്തിക സഹായത്തോടെ ട്രാൻസ്ജെൻഡർമാരുടെ ലിംഗമാറ്റ ശസ്ത്രക്രിയ അമൃത ആശുപത്രിയില്‍ ഇന്ന് തുടങ്ങും.
ഇതിനുള്ള രേഖകള്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം കൈമാറി.
ആദ്യഘട്ടത്തില്‍ പത്ത് പേരാണ് സുരേഷ് ഗോപിയുടെ സാമ്ബത്തിക സഹായത്തോടെ ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് വിധേയരാകുന്നത്. 12 ലക്ഷം രൂപ അദ്ദേഹം ഇതിനായി അമൃത ആശുപത്രിക്ക് കൈമാറി.
ദയയും കാരുണ്യവുമല്ല ഇത്. വലിയ അത്യാവശ്യവും സമൂഹത്തിന്റെ ബാധ്യതയുമാണ്. എല്ലാവർക്കും ജീവിതവും മാന്യമായി ജീവിക്കാനുള്ള അവകാശവും ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ തുടക്കും കൂടിയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ലിംഗമാറ്റ ശസത്രക്രിയയ്‌ക്ക് സർക്കാർ നല്‍കുന്ന ധനസഹായം വൈകിയാല്‍ അടുത്ത പത്ത് പേർക്ക് കൂടി പണം നല്‍കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അനീഷ, മിഖ, വീനസ് പോള്‍, ശ്രാവന്തിക ഗോപിക, പ്രീതി, അഭിരാമി, റെന, ടീന എല്‍സ, അദ്രിജ എന്നീ പത്ത് ചേർക്കാണ് ആദ്യ ഘട്ടത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. മുംബൈയിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതീക്ഷ ഫൗണ്ടേഷൻ ട്രാൻസ്ജെൻഡർ വിഭാഗത്തില്‍ നിന്നുള്ളവർക്കായി കഴിഞ്ഞ ഓഗസ്റ്റില്‍ തൃശൂരില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലും കേരളപ്പിറവി ദിനത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ആഘോഷത്തിലും മുഖ്യാതിഥിയായി പങ്കെടുത്ത സുരേഷ് ഗോപി പത്ത് ട്രാൻസ്ജെൻഡർമാകുടെ ശസ്ത്രക്രിയയ്‌ക്ക് വേണ്ട തുക താൻ നല്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.