അബുദാബി: ദുബായിലെ ജോലി സ്വപ്‌നം കാണുന്ന നിരവധി പേർ തിരഞ്ഞെടുക്കുന്ന മാർഗമാണ് വിസിറ്റ് വിസയില്‍ രാജ്യത്തെത്തി ജോലി തേടുകയെന്നത്.
എന്നാല്‍ രാജ്യത്ത് വിസിറ്റ് വിസയിലെത്തുന്നവർക്ക് നിബന്ധനകള്‍ കർശനമാക്കിയിരിക്കുകയാണ് അധികൃതർ. വിസിറ്റ് വിസയില്‍ എമിറേറ്റിലേയ്ക്കുള്ള ഫ്ളൈറ്റ് പിടിക്കുന്നതിന് മുൻപായി കൈവശം 3000 ദിർഹം പണമായും (67,839.98 രൂപ), റിട്ടേണ്‍ ടിക്കറ്റ്, താമസത്തിന്റെ രേഖകള്‍ എന്നിവ കൈയില്‍ കരുതണമെന്ന് അറിയിക്കുകയാണ് ട്രാവല്‍ ഏജൻസികള്‍.
പ്രവേശന മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കുന്നുണ്ടോയെന്ന് അധികൃതർ ഉറപ്പുവരുത്തുകയാണെന്നും ഏജൻസികള്‍ വ്യക്തമാക്കുന്നു. മേല്‍പ്പറഞ്ഞവ കൈയില്‍ ഇല്ലാത്തവരെ ദുബായിലേക്കുള്ള ഫ്ളൈറ്റില്‍ കയറുന്നതില്‍ നിന്ന് ഇന്ത്യൻ എയർപോർട്ടുകള്‍ വിലക്കുകയാണെന്നും ഏജൻസികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവയില്ലാതെ ദുബായിലെത്തുന്നവർക്ക് പലവിധ നടപടിക്രമങ്ങള്‍ നേരിടേണ്ടതായി വരുന്നുവെന്നും ഇവർ പറയുന്നു.
‘ദുബായിലേയ്ക്ക് യാത്ര ചെയ്യുന്നവർ സാധുവായ വിസയും ആറുമാസത്തേക്കെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ടും തീർച്ചയായും കൈയില്‍ കരുതണം. സ്ഥിരീകരിച്ച റിട്ടേണ്‍ ടിക്കറ്റും കൈവശമുണ്ടാവണം. കൂടാതെ 3000 ദിർഹവും താമസിക്കുന്ന സ്ഥലത്തിന്റെ അഡ്രസ് പ്രൂഫും കൈവശമുണ്ടാവണം’- തഹിറ ടൂർസ് ആന്റ് ട്രാവല്‍സ് സ്ഥാപകൻ ഫിറോസ് മാളിയക്കല്‍ വ്യക്തമാക്കി. ഇത്തരം നിയമങ്ങള്‍ യുഎഇയില്‍ നേരത്തെയുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ കർശനമാക്കിയിരിക്കുകയാണെന്ന് ഫിറോസ് പറയുന്നു.
ദുബായിലെത്തുന്ന യാത്രക്കാരുടെ സുരക്ഷയ്ക്കായാണ് എയർപോർട്ടില്‍ പരിശോധനകള്‍ നടത്തുന്നതെന്ന് റൂഹ് ട്രാവല്‍ ആന്റ് ടൂറിസം ഏജന്റ് ലിബിൻ വർഗീസ് പറഞ്ഞു. വിസ കാലാവധിയും അധികമായി സന്ദർശകർ താമസിച്ചതിന് നിരവധി കേസുകളുണ്ട്. അധികൃതരുടെ ഈ നടപടി എമിറേറ്റിലെ വിനോദസഞ്ചാര മേഖലയില്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് കാരണമാകും. കർശനമായ പരിശോധനകള്‍ സുതാര്യത ഉറപ്പാക്കും. യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ആളുകള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നുവെന്നും ലിബിൻ കൂട്ടിച്ചേർത്തു.