തൃപ്പൂണിത്തുറ: വേനല്‍ മഴയെ തുടർന്ന് തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷൻ പരിസരത്തുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാൻ നഗരസഭയും റെയില്‍വേയും മെട്രോ റെയില്‍ കോർപ്പറേഷനും സംയുക്തമായി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി.
റെയില്‍വേ സ്റ്റേഷൻ പരിസരത്തെ എല്ലാ തോടുകളിലെയും നീർച്ചാലുകളിലെയും മാലിന്യം നീക്കി വെള്ളം ഒഴുക്ക് സുഗമമാക്കുന്ന നടപടി മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കും. റെയില്‍വേ ലൈനിന് കുറുകെ പുതിയ കലുങ്കുകള്‍ നിർമിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസം നഗരസഭയുടേയും റെയില്‍വേ മെട്രോ അധികൃതരുടേയും സംയുക്ത യോഗത്തില്‍ എടുത്ത തീരുമാനത്തിന്‍റെ ഭാഗമായാണ് ശുചീകരണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചത്. നഗരസഭാധ്യക്ഷ രമാ സന്തോഷ്, ഉപാധ്യക്ഷൻ കെ.കെ. പ്രദീപ് കുമാർ, കൗണ്‍സിലർമാരായ സി. എ. ബെന്നി, രാജി അനില്‍, ദീപ്തി സുമേഷ്, ജോമോൻ ആൻ്റണി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ഇന്ദു, അജീഷ് എന്നിവർ നേതൃത്വം നല്‍കി.