തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻറെ മൗനം ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
യുഡിഎഫ് കാലത്ത് നടന്ന ബര്‍കോഴയുടെ തനിയാവര്‍ത്തനമാണ് നിലവില്‍ നടന്നത്. സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റം തീരുമാനിച്ചോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി അറിയാതെയാണ് ബാര്‍ കോഴയെന്നത് വിശ്വസനീയമല്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, ബാർകോഴ വിവാദത്തില്‍ ബാറുടമകളുടെ വാദം പൊളിയുന്നു. ഓഫീസ് കെട്ടിടം പണിയാനാണ് രണ്ടര ലക്ഷം പിരിച്ചതെന്ന വാദമാണ് ഇപ്പോള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്.
കെട്ടിടം വാങ്ങാൻ മാസങ്ങള്‍ക്ക് മുമ്ബ് തന്നെ നേതൃത്വം പണം ചോദിച്ചിരുന്നു. അന്ന് അംഗങ്ങള്‍ ഒരു ലക്ഷം രൂപ വീതമാണ് നല്‍കിയിരുന്നത്. മദ്യ നയത്തിലെ ഇളവിനു വേണ്ടി രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ടത് പുറത്തായപ്പോഴാണ് കെട്ടിടം വാങ്ങാനാണ് പണം ആവശ്യപ്പെട്ടതെന്ന് വിശദീകരണം നല്‍കി അസോസിയേഷൻ നേതാക്കള്‍ രംഗത്ത് എത്തിയിരുന്നത്.
കെട്ടിട ഫണ്ടിലേക്ക് പണം ആവശ്യപ്പെട്ട് കൊണ്ടുള്ള കാർഡാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്ബ് ബാർ ഉടമകളുടെ ഗ്രൂപ്പില്‍ ഇതെ സംഘടന നേതാക്കള്‍ തന്നെ ഇട്ട കാർഡാണ് പുറത്തായത്. തിരുവനന്തപുരത്ത് സംഘടനക്ക് കെട്ടിടം വാങ്ങാനായി ഒരു ലക്ഷം നല്‍കണം എന്ന് ആ കാർഡില്‍ കൃത്യമായി പറയുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സംഘടനയുടെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ട്.
എന്നാല്‍ അനിമോന്റെ ശബ്ദസന്ദേശത്തില്‍ പണം ചോദിച്ചത് ഇടുക്കി ജില്ലയിലെ എല്ലാം അംഗങ്ങളോടുമാണ്. കെട്ടിടത്തിനായി നേരത്തെ ഒരു ലക്ഷം നല്‍കിയവരോടു തന്നെയാണ് രണ്ടര ലക്ഷം രൂപയും ആവശ്യപ്പെട്ടതെന്നാണ് വിവരം. 23ന് നടന്ന എക്സിക്യൂട്ടിവ് യോഗത്തില്‍ പല അംഗങ്ങളും ഇതുമായി ബന്ധപ്പെട്ട് നേതൃത്വത്തെ ചോദ്യം ചെയ്തിരുന്നു.